Monday, 13 March 2017

ഏറ്റക്കുറച്ചിൽ

ഒഴുകുന്നിടമൊക്കും
അഴുക്കുചാലിൻ ഗന്ധം 
വിചിത്രവീഥിയോരങ്ങളിൽ 
ആവിഷ്കാര ഗരിമ 
ചേരികളിൽ സ്വച്ഛരാഹിത്യം
അന്യനിൽ വമിക്കുന്നത് 
അസഹ്യത ..
എന്നിലൊതുങ്ങുന്നതത്രെ 
പുഷ്കല സൗരഭ്യം 

Monday, 1 August 2016

താളുകൾ മറിയുമ്പോൾ

ചിതൽ കോറിയ ചിത്രങ്ങൾ
ചരിത്രവാതായനം വികൃതമാക്കി
കടന്നുചെല്ലുവോർ സ്വയം പഴിക്കാ-
നൊരുക്കം കൂട്ടി വെഞ്ചാമര
വിശറികളേന്തി വ്യാഘ്ര ദന്തങ്ങൾ
ഇരുവശത്തും അണിനിരന്നു
പുതുമയുണർത്തും പുലരികളിൽ
പുരോഗമനം വൈകൃതം വിതറി
പിന്തിരിപ്പനെന്ന മുദ്രകുത്തപ്പെട്ട
പൈതൃകം ദിക്കുനാലിലും ചിതറി
കടൽകടന്നെത്തിയ പോളകൾ
കായൽപ്പരപ്പ്‌ മൂടിയപോലെ
ചിന്തയെ മരവിപ്പിക്കും തത്വങ്ങൾ
വാരിച്ചുറ്റി ബുദ്ധിജീവി ചമഞ്ഞു
താളംതെറ്റിയ അളവുകളിൽ യൗവനം
അളക്കപ്പെടുമ്പോൾ എള്ളുചോരും
വഴി ആനയും പോയേക്കാം
അന്ന് നാം ദുഃഖം പോലും മറന്നേക്കാം

Friday, 29 January 2016

എഴുതാൻ മറന്നവ

പാമരം പൊട്ടിയ പായ്ക്കപ്പലിൽ 
പുതുവഴി തേടുവോർ 
വടക്കുനോക്കി സൂചികൾ തേടി 
ഇന്നലകളിൽ നഷ്ടപ്പെട്ട 
താക്കോൽക്കൂട്ടത്തെ സമീപിച്ചപ്പോൾ 
തുരുമ്പെടുത്ത് വികൃതമായ 
കരങ്ങൾ ചുറ്റി ആലിംഗനം ചെയ്തു 
പുതുമയുടെ പൂക്കുലകളിൽ 
തേൻതുള്ളിതേടി വണ്ടായി പറക്കും 
നാളുകളിൽ ചിതലരിക്കുന്ന വേരുകൾ 
പുഴുവരിക്കുന്ന ഇലകളെന്നിവ 
നിർവികാരതയിൽ അവഗണിച്ചു '
കാലം തീർത്ത വിഷപ്പുല്ലിൽ ചവിട്ടി 
വ്രണപ്പെട്ട കാലുമായി അലഞ്ഞപ്പോൾ 
പുതുമയുടെ പൂക്കുല കൊഴിഞ്ഞാ-
ചിതലരിച്ച വേരിനോപ്പം മറഞ്ഞിരുന്നു 
ചിന്തിക്കുവോർ മരിക്കുന്ന കാലത്തിൽ 
നഷ്ടങ്ങളുടെ കണക്കുകളെവിടെയും 
എഴുതപ്പെടുന്നില്ല, വായിക്കുന്നുമില്ല 

Saturday, 19 September 2015

വശ്യനീലിമയിൽ

നിരാശയിൽനിന്നും പ്രതീക്ഷയിലേക്ക് 
പ്രകാശവർഷങ്ങൾ താണ്ടണം 
വിചിത്രമായ ചിന്തകൾ വഴികളിൽ 
തടയണകൾ തീർക്കുമ്പോൾ 
നിശബ്ദമായ തേങ്ങലുകൾ ഏതോ 
വൻകരകളിൽ തട്ടി നിർവ്വികാരം 
ചിന്നിച്ചിതറി ചിത്തത്തിൽ മറഞ്ഞു 
ചാകരവന്നകാലം വ്രണിതഹൃദയം 
വലക്കണ്ണികൾ ഏച്ചു കെട്ടുമ്പോൾ  
തുരുമ്പിച്ച ഓർമകളിൽ തീർത്ത 
സൂചികൾ പരിഹസിച്ചകന്നു മാറി 
ഇതിനോടകം പതിത പ്രണയത്തിൻ 
സ്മാരകശിലയായി മാറിയ ഹൃദയ-
അറകളിൽ പനിനീർ ദളങ്ങളുടെ 
ചുവപ്പു കലർന്ന രക്തം ലജ്ജയാൽ 
നിശ്ചലമാകാൻ കൊതിക്കാറുണ്ട് 
ഏതോ ദിക്കിൽ നിന്നും പ്രകാശം 
തുളച്ചുകയറി കൈവന്ന വശ്യനീലിമ 
സമുദ്രത്തിന് എന്നും അപരിചിതം 
ആരോ പറഞ്ഞറിഞ്ഞ സൗന്ദര്യത്തിൽ  
അപ്രാപ്യതയുടെ ഉപ്പുകണങ്ങൾ 
സ്വയമറിയാനായി അലയുന്ന യാത്ര 
ഉപ്പുപരലുകൾ  അലിയിച്ച് അജ്ഞാത 
നീലിമയുടെ ആഴങ്ങളിലേക്കാണ് ...

Saturday, 24 January 2015

മാറ്റം

മഴവില്ലിൽ മേഘം മൂടുമ്പോൾ 
കാറ്റിനോട് കലഹിച്ചില്ലേ 
പുഴുക്കുത്തു വീണ പൂവിതൾ 
തലതാഴ്ത്തി മങ്ങുമ്പോൾ 
കാലത്തെ പഴിച്ചില്ലേ 
നെൽവയലിലെ  പൊൻകതിർ 
പോയവഴിയിൽ പലകാതം 
അലഞ്ഞ കവി പരിഭവിച്ചത് 
വായിച്ച് നെടുവീർപ്പിട്ടില്ലേ 
കണ്ണാടിയിൽ കണ്ട ചുളിവുകൾ 
വരച്ച കലാകാരനോടുള്ള പക 
തീർത്താൽ തീരുന്നതാണോ 
ഈ യാഥാർത്ഥ്യങ്ങൾ മൂകമായി -
അംഗീകരിക്കപ്പെടുമ്പോൾ  
ശബ്ദം ഇടറില്ല,പാദം പതറില്ല  ..

Thursday, 22 January 2015

പുലർവേള

ഗതകാല ശീലുകൾ പാടി 
പുലർവേള വിടരുമ്പോൾ 
ഇടനെഞ്ചിലുടുക്കും കൊട്ടി 
പലചിന്തകൾ പായുന്നു 
ഇതളറ്റൊരു പൂമൊട്ടപ്പോൾ 
വിടരാനായി വെമ്പുമ്പോൾ 
അരികത്തൊരു തഴുകലുമായി 
ഇളമാരുതൻ ഒഴുകുന്നു 
പൂമൊട്ടിൻ കണ്ണീരൊപ്പാൻ 
പൂങ്കുയിലും പാടുന്നു 
എന്നാലും അറിയാതപ്പോൾ 
പൂമൊട്ടിൻ കവിളിണയിൽ
അണപൊട്ടിയ കണ്ണീർത്തുള്ളി 
പലവഴിയായി പിരിയുന്നു ..

Friday, 9 January 2015

കാത്തിരിപ്പ്

ആരോ കാണിച്ച ലക്ഷ്യത്തിനായി 
ആത്മാർഥമായി  ശ്രമിച്ചപ്പോൾ 
എന്റെ കാലിടറി,ലക്ഷ്യം അകന്നു 
ക്ഷണിച്ചു വരുത്തുന്ന വിനകൾ
മനസ്സിൽ മുളപ്പിച്ച വിഭ്രാന്തി 
ഏറ്റെടുക്കാൻ വിജനത മാത്രം 
വസന്തത്തിൽ കണ്ട തോഴരെല്ലാം 
ശിശിരത്തിൽ എവിടെയോ മറഞ്ഞു 
ഇനിയുമൊരു മംഗളപത്രം 
എവിടെയോ എഴുതപ്പെടുന്നു ...


Tuesday, 7 October 2014

മന്ത്രവാദം

മന്ത്രവാദത്തിന്റെ ചായക്കൂട്ടുകൾ എത്ര മനോഹരമാണ്. വീരാളിപ്പട്ടും കടുത്ത നിറങ്ങളും ദീപ പ്രകാശവും ത്രിസന്ധ്യയുടെ നിശബ്ദതയും അഥർവ്വത്തിന്റെ മാറ്റൊലിയും ആഹാ..മന്ത്രവാദത്തെ കാടടച്ച് വെടിവെക്കുന്ന വേട്ടക്കാരെ എനിക്ക് ഭ്രാന്താണോ എന്ന് നിങ്ങൾ സംശയിക്കും തീർച്ച...ആണോ ..അല്ലെന്നാണ് എനിക്ക് തോന്നുന്നത്..നിങ്ങൾക്ക് സംശയിക്കാനുള്ള ജനാധിപത്യ അവകാശം  നിഷേധിക്കുന്നില്ല..പണത്തിനുവേണ്ടി വേഷം കെട്ടിയാടുന്ന ന്യൂജനറേഷൻ മന്ത്രവാദികളെ വേട്ടയാടാൻ ഞാനും കൂടാം . അതിനുമുമ്പ് മന്ത്രവാദം വൈദിക ധർമ്മത്തിൽ എന്തിന് ഉപയോഗിച്ചു എന്ന് മനസിലാക്കുക. മാനസിക രോഗ ചികിത്സയുടെയും അല്ലാത്ത ചികിത്സയുടെയും ഭാഗമായി മന്ത്രവാദം ഉപയോഗിച്ചു. ജീവ ഹോർമോണുകളെ  ഉത്തേജിപ്പിക്കാൻ ചുറ്റുപാടിന്റെ ക്രമീകരണം കൊണ്ട് സാധ്യമാകും എന്ന്ആധുനിക  ശാസ്ത്രലോകം ഇതിനോടകം തെളിയിച്ചിട്ടുണ്ട്. മാരക രോഗങ്ങൾ മനസ്സിനെ തളർത്തിയ രോഗിയിൽ പ്രത്യാശയുടെ കിരണങ്ങൾ നൽകാൻ സാധിച്ചാൽ രോഗാവസ്ഥയിൽ നിന്നും പൂർവ്വാവസ്ഥയിലേക്ക് ആ വ്യക്തിയെ എത്തിക്കുന്ന പ്രക്രിയ അതായത് ചികിത്സയെ ത്വരിതപ്പെടുത്തും ..മിറക്കിൾ എന്ന് ഓമനപ്പേരിട്ട് വൈദ്യലോകം വിളിച്ചിട്ടുള്ള മിക്കവാറും ചികിത്സാപുരോഗതികൾ രോഗിയിലുള്ള ആത്മബലത്തിന്റെ ചോദനയാൽ സാധ്യമായവയാണ്..ഭാരതത്തിൽ മന്ത്രവാദത്തിനു  അതിന്റെ ദൃഷ്ടാക്കൾ കൽപ്പിച്ചു നൽകിയ ലക്ഷ്യം ഈ ആത്മബലത്തെ ദൃഡമാക്കുക എന്നതാണ്.മൃത്യുംജയ മന്ത്രം മുതലയാവ പ്രധാനം  ചെയ്യുന്ന മാനസ്സിക ഊർജ്ജം അവഗണിക്കാൻ കഴിയില്ല.. എന്നാൽ അജ്ഞതയും പണക്കൊതിയും ഏതു മേഖലയെയും നശിപ്പിക്കുന്ന പോലെ ഇതിനെയും നശിപ്പിച്ചു..നിർഭാഗ്യവശാൽ ഇന്ന് ഇത്തരത്തിലുള്ള ദുർമന്ത്രവാദം മാത്രമേ കാണാൻ കഴിയുന്നുള്ളൂ...എന്നാൽ പടിഞ്ഞാറൻ ലോകം മന്ത്രവാദത്തിന്റെ സാധ്യതകളെ ക്കുറിച്ച് ഗവേഷണം നടത്തുകയും പുരോഗതി കൈവരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു..Psychiatry and Logotherapy എന്ന ഗ്രന്ഥത്തിൽ മന്ത്രവാദം മാനസികരോഗ ചികിത്സയെ ഏതു വിധത്തിൽ സ്വാധീനിക്കുന്നു എന്ന്Viktor Frankl എന്ന പ്രശസ്ത മനോരോഗ വിദഗ്ദൻ   ശാസ്ത്രീയമായി വിശദീകരിക്കുന്നു ..നമ്മുടെ വളർച്ച മുരടിച്ച് പല ശാസ്ത്രശാഖയും പോലെ ഇതും പടിഞ്ഞാറൻ ലോകം ഏറ്റെടുത്ത് മുന്നോട്ടുള്ള പ്രയാണം തുടരുന്നു ....

Saturday, 9 August 2014

യാത്ര

ആ യാത്രയുടെ അന്ത്യം യാദൃശ്ചികം 
പാതയും സഞ്ചാരിയും ഇഴപിരിയാതെ 
പണിതീരാത്ത ആ വീട്ടിലേക്കുള്ള യാത്ര 
മനോമുകുളങ്ങളിൽ വിരിഞ്ഞ 
കേവല സ്വപ്നം മാത്രമായിരുന്നില്ല
അവരുടെ വഴിവിളക്ക്,നിശയും
പകലും നിദ്രയും ആലസ്യവും
ഒന്നും ആ യാത്രയുടെ
ഉപോത്പന്നങ്ങളായിരുന്നില്ല  ...
ആരുടേയും ജൽപനങ്ങളല്ല ,ഇച്ഛാശക്തി 
അതായിരുന്നില്ലേ അവരെ നയിച്ചത് ?
എന്നാൽ യാത്രതന്നന്ത്യത്തിൽ 
ഒന്നും ഇഴപിരിയുന്നില്ല... 
ആലസ്യവും ഇച്ഛാശക്തിയും വാരിപ്പുണരുന്നു 
പിന്നെ ഒന്നായി ഒഴുകുന്നു .......

Saturday, 2 August 2014

മധുമുരളീരവം

വിദൂരനൊമ്പര നിഴല്‍ക്കൂത്തില്‍
നിര്‍വികാര പാത്രമായി,ഒഴുകിതീര്‍ന്ന
അരുവിതന്നോരം പുല്‍കിയോരോ-
യിതളുകൾ ചേർത്തെഴുതിയ കവിതയിൽ 
ഒളികണ്ണെറിയുന്ന ഇന്ദ്രധനുസ്സിനെ 
നീയെന്നുകരുതി ഞാൻ കണ്‍പോളചിമ്മി 
കഥയേതിനുമൊത്ത കഥാപാത്രമായി 
ഏറ്റുപാടിയ തിരക്കഥയിൽ നീയെന്നും 
തിരശീല തട്ടിമാറ്റാതെയോരത്ത് നിന്നു 
ഏതോ കാട്ടുചില്ലയിൽ നിന്നുമൊഴുകി-
യെത്തിയ മുരളീരവം വഴിതിരിച്ചെന്ന-
രികലെത്തിച്ച പ്രിയസഖീ ദേശകാല 
പരിധികൾ തീർത്തകോട്ടയിൽ  വിങ്ങുമെന്നാ-
ത്മാവിൽ നിന്നോർമ്മ നറുതേനൊഴുക്കി 
പെരുമഴ തച്ചുടച്ച വാകപ്പൂവിതൾ പോലും 
പാടുന്നത് ഒരു സുന്ദര വിരഹഗാഥ .......

  

Saturday, 5 July 2014

മായാമാനസ്സം

ഇതളടർന്നെഴുതിയ പ്രണയകഥ മഴയുടെ
മണിമഞ്ചലേറി വിഹയസ്സ് പുൽകി
ഉമിത്തീയിൽ നീറുന്ന വരളിയിൽ നിന്നും
ചുടുഭസ്മമുയരുന്ന സന്ധ്യയുടെ മാറിൽ
തലചായ്ച്ചുറങ്ങുന്ന നൊമ്പരഹൃത്തിൽ
പലകുറികേട്ടു തഴമ്പിച്ച പാണൻപാട്ടിലെ
വിരഹാർദ്രവീരകഥ തഴുകുവാനെത്തി
മുട്ടിവിളിപ്പിലും താഴിട്ടുപൂട്ടിയ വാതിൽ
പ്പടിയിലെ കോലായിലിന്നേകനായി നിന്നു
ആരാലുമറിയാതെയെഴുതുന്ന കഥകളിൽ
വീരനായി വാഴുന്ന നായകമാനസ്സം
തുടലൂരിയോടുന്ന ചിത്തഭ്രമത്തിന്റെ
സ്വാതന്ത്ര്യചിന്തയുടെ പാരമ്യമെത്തി
ലഹരിയിൽ മയങ്ങുന്ന യൗവ്വനമെന്നും
അരുണോദയത്തിന്റെ വിപരീതമത്രേ...

Monday, 21 April 2014

ചിതലരിച്ച ഓർമ്മ ..


വിഷുത്തലേന്നു
പെയ്ത മഴയിൽ 
തച്ചുടച്ച കാഞ്ചനമാല
ചിതറിക്കിടന്ന 
കൊന്നച്ചുവട്ടിൽ
മന്ദഗതിയിൽ 
നിശ്വാസമുതിർത്തു
കുളിർമാരുതൻ.
മഴയെത്തും മുമ്പ് 
മന്ദഹസിക്കും 
ഇരുണ്ടപകലിൽ 
ഓടിയകലുന്ന 
കരിയിലകൾ, 
തലതല്ലിക്കരയുന്ന 
പുൽനാമ്പുകൾ,
വഴിയറിയാതകലുന്ന   
അപ്പൂപ്പൻതാടിയും 
ഓർമയുടെ മേടുകളിൽ 
അയവിറക്കി 
വിശ്രമിക്കും പൈക്കളും 
എല്ലാം ഒരു നിശ്ചല 
ചിത്രത്തിലെ
 ചായക്കൂട്ടുകൾ ....

Thursday, 10 April 2014

നീ എവിടെ ?

ഒഴുകിയൊഴുകിയൊരിലയി-
ലൊഴുകി കനവിലൊരുനാൾ ഞാൻ
കരയിലെവിടോ കവിത ചൊല്ലും
കുയിലിനെ തേടി .....
പുലരിമുതലൊരു തംബുരുവിൽ
രാഗമൊഴുകുമ്പോൾ, ഹൃദയമൊരു
വേദിതീർത്തതിൽ ചുവടുവെയ്ക്കുന്നു
ബാഷ്പമുത്തുകൾ കോർത്തു-
വെച്ചൊരു മാലയുണ്ട് കയ്യിൽ
കണ്ടുമുട്ടുകിൽ അലിഞ്ഞുപോ-
കുമൊരു മാലയുണ്ട് കയ്യിൽ ..........

Wednesday, 1 January 2014

അനുഗ്രഹം

വിദൂര സഞ്ചാരികളായ പക്ഷികളുടെ
ചിറകിനെ തളർത്തുന്നത്
മാർഗ്ഗമധ്യേയുള്ള നിറക്കൂട്ടുകളാണ്
പൂവുകളിലെ തേൻകിനിയുന്ന ഗന്ധമാണ്
അരണിയിൽ കടഞ്ഞെടുക്കുന്ന അഗ്നിയാണ്
ഇവയെല്ലാം സൗന്ദര്യമാണ്
ആരുടേയും വഴിതടയാൻ ഇഷ്ടമില്ലാത്ത
എനിക്ക് വൈരൂപ്യം ഒരനുഗ്രഹമാണ്‌..



Friday, 13 December 2013

നിറം മങ്ങിയ ജ്വാല ..

ഓർമ്മുടെ താളിലെ കാഴ്ചകളൊന്നും 
മറവിയുടെ ചിറകേറി അകലുകയില്ല 
എരിയാതെ നീറുന്ന കനലിൽ ,
കവിത നദിയായി ഒഴുകുന്നതറിയൂ 
നനവിന്റെ കുളിരിൽ വിറകൊണ്ട കവിളിൽ 
നന്മയുടെ ശോണിമ തിരിയിട്ടുണർത്തൂ
ആരാലുമറിയാതെ അലയുന്ന ചിന്തകൾ 
ചന്ദനഗന്ധിയാം വിപിനാന്തരങ്ങളിൽ 
വിശ്വാസദീപ്തിയിൽ വിശ്രമിച്ചിന്നലെ 
ആരവമില്ലാതെ ആഘോഷമില്ലാതെ 
കാഴ്ച്ചയുടെ കേൾവിയുടെ മധുരിമ നുകരുവാൻ
ഏകാന്ത പഥികനായി എലികകൾ ഭേദിച്ചു 
അനുവാദമില്ലാതെ പടികടന്നെത്തുന്ന 
വഴിപോക്കർ പരിഭവം പറയില്ലയോർക്കുക 
വാക്കുകൾക്കുള്ളിൽ ചാലിച്ചുചേർത്ത 
കുറ്റബോധത്തിന്റെ ഏറ്റുപറച്ചിലിൽ 
ആത്മാർത്ഥതയുടെ ജ്വാലാമുഖത്തെ 
അറിയാതെ അകലുവാൻ അനുവദിക്കരുതെ ...

.

Tuesday, 3 December 2013

മനുസ്മൃതിയിലെ സ്ത്രീ

മനുസ്മൃതിയിലെ രണ്ടു പ്രസ്താവനകളെക്കുറിച്ച് എനിക്ക് തോന്നിയ ചില കാര്യങ്ങൾ ..

ഒന്ന്  ..
      
"യത്ര നാരിസ്തു പൂജ്യതേ 
രമന്തേ തത്ര ദേവതാ "

രണ്ട് ..

"പിതാ രക്ഷതി കൗമാരേ 
ഭർതോ രക്ഷതി യൗവ്വനേ 
പുത്രോ രക്ഷതി വാർദ്ധക്യേ 
ന സ്ത്രീ സ്വാതന്ത്യമർഹതി "

   ഇവ രണ്ടും അഭിനവ 'ബുദ്ധിജീവികൾ' സന്ദർഭാനുസരണം എടുത്ത് അമ്മാനമാടുന്നവയാണ്. ആദ്യത്തേതിൽ സ്ത്രീകൾ പൂജ്യരാണെന്നും എവിടെ സ്ത്രീകൾ ആദരിക്കപ്പെടുന്നുവോ അവിടെ ദേവതകൾ സർവ്വ ഐശ്വര്യങ്ങളും പ്രധാനം ചെയ്യുന്നുവെന്നും പറയുന്നു.ഈ അഭിപ്രായം സാർവത്രികമായി അംഗീകരിച്ചിരിക്കുന്നു. പക്ഷെ രണ്ടാമത്തെ ശ്ലോകം മനുവിനെ ഒരു സ്ത്രീ വിരുദ്ധനായി പ്രഖ്യാപിക്കാനാണ് 'ബുദ്ധിജീവികൾ' ഉപയോഗിച്ച് കാണുന്നത്.
കൗമാരത്തിൽ പിതാവിനാലും, യൗവ്വനത്തിൽ ഭാർത്താവിനാലും, വാർദ്ധക്യത്തിൽ പുത്രന്മാരാലും രക്ഷിക്കപ്പെടേണ്ടവളാണ്( ഭരിക്കപ്പെടേണ്ട) സ്ത്രീ എന്ന് അവർ പൊതുവെ അർത്ഥം നൽകുന്നു ..

  പക്ഷെ സംസ്കൃതഭാഷാ രചനകളെ അതിന്റെ സാമ്പ്രദായിക ചിട്ടകളോടെ മനസ്സിലാക്കാൻ കഴിയാത്തതാണ് 'ബുദ്ധിജീവികളെ' ഇങ്ങനെ ഒരു അഭിപ്രായത്തിൽ കൊണ്ടെത്തിക്കുന്നത് എന്നാണു പ്രൊഫ.തുറവൂർ വിശ്വംഭരന്റെ അഭിപ്രായം. സ്ത്രീകൾ സംരക്ഷണം അർഹിക്കുന്നുവെന്ന് സമകാലീന സമൂഹത്തെ മുൻനിർത്തി മറ്റൊരു തെളിവുകളുടെയും ആവശ്യമില്ലാതെ നമുക്ക് ബോദ്ധ്യമാകും. അതിനാൽ പിതാവും, ഭർത്താവും,പുത്രനും സ്ത്രീയെ സംരക്ഷിക്കുന്നതിനോട് ഫെമിനിസ്റ്റുകൾ എന്ന ജനുസ്സിൽപ്പെടുന്നവരുൾപ്പടെയുള്ളവർക്ക് എതിർപ്പുണ്ടാകാൻ വഴിയില്ല ..
എവിടെയാണ് ഇവരുടെ എതിർപ്പ് എന്ന് നമുക്ക് നോക്കാം. അവസാന വരിയിൽ പറയുന്ന "ന സ്ത്രീ സ്വാതന്ത്യമർഹതി " എന്ന അഭിപ്രായമാണ് ഇവരെ ചൊടിപ്പിക്കുന്നത്. സ്ത്രീ സ്വാതന്ത്ര്യം അർഹിക്കുന്നില്ല എന്നാണ് ഇതിന്റെ അർത്ഥം എന്നാണ് ധാരണ. എന്നാൽ പ്രൊഫ.തുറവൂർ വിശ്വംഭരൻ പറയുന്നത് "ന സ്ത്രീ സ്വാതന്ത്യമർഹതി " എന്നാൽ സ്വന്തമായി തന്ത്രം( തൊഴിൽ, കഷ്ടപ്പാട് എന്നർത്ഥം ) പ്രയോഗിച്ച് ജീവിക്കേണ്ട ഗതികേട് സ്ത്രീക്ക് ഉണ്ടാകാതിരിക്കാൻ സമൂഹവും, രാഷ്ട്രവും സദാ ജാഗരൂഗരായിരിക്കണം എന്നാണ് മനു അനുശാസിക്കുന്നത് .സംസ്കൃതത്തിലെ അൽപജ്ഞാനികൾ ഇത് വളച്ചൊടിക്കുകയാണ് എന്നാണ് അദ്ദേഹത്തിന്റെ നിലപാട്..

 എനിക്ക് തോന്നുന്നത് ഈ പറഞ്ഞ അഭിപ്രായമാണ് ശരിയെന്നാണ്. സംസ്കൃതത്തിൽ വലിയ അറിവില്ലെങ്കിലും സാമാന്യ യുക്തി എന്നെ ഈ നിഗമനത്തിൽ കൊണ്ടെത്തിക്കുന്നു. കാരണം ഒരേ പുസ്തകത്തിൽ ഒരേ വിഷയത്തിൽ (ഇവിടെ സ്ത്രീ) പരസ്പര പൂരകങ്ങളല്ലാത്ത രണ്ടഭിപ്രായമുണ്ടാകുന്നു എന്നത് യുക്തിസഹമല്ല. മാത്രമല്ല ആദ്യം പറഞ്ഞ ശ്ലോകം സാർവത്രിക അംഗീകാരം ലഭിച്ച തർക്കമറ്റ ഒന്നാണ്. ഈ ആധികാരികതയുടെ അടിസ്ഥാനത്തിൽ മാത്രമേ അതേവിഷയത്തെ സംബന്ധിച്ച് തർക്കമുണ്ടാകുമ്പോൾ പരിഹാരം കണ്ടെത്താൻ കഴിയൂ. അങ്ങനെ നോക്കുമ്പോൾ മനു സ്ത്രീ വിരുദ്ധമായ പ്രസ്താവന നടത്തിയിട്ടില്ല..



Wednesday, 27 November 2013

മഞ്ഞുകട്ട

എന്നുള്ളിൽ ഒരിടം 
ശീതീകരിച്ച മുറി,അവിടെ 
ഉറഞ്ഞുകൂടി ഒരു  മുഷ്ടി 
വണ്ണമെഴുമെൻ ഹൃദയം 
ഇന്നലെ രജനിയിലാരോ 
ഒരുപിടി ഉപ്പുവാരിയിട്ടപ്പോൾ 
അലിഞ്ഞൊഴുകിപ്പരന്നു 
മിഴിയിണത്തടങ്ങളിൽ ........

Thursday, 31 October 2013

കൈതവന ദേവീസ്തുതി

കേതകീവനവാസിനീ ദുർഗ്ഗാഭഗവതി അംബികേ
നിൻ തിരുനട പുൽകുവാൻ നിൻ പദമലരാകുവാൻ
വരമരുളുക ദേവീ അമൃതകരുണ ധാത്രി  ....
ശംഖ് ചക്ര ഹസ്തയായി അഭയ വരദഭാവമായി
പ്രക്കാനദേശമതിൽ അധിവസിക്കുമംബികേ
കരുണാർദ്ര തിരമാലകളലയടിക്കുമമ്മതൻ
തിരുനടയിലിന്നു ഞങ്ങൾ കാർത്തിക വിളക്കുകൾ
നെയ്ത്തിരിയുടെശോഭയിൽ നിരനിരയായി നൽകിടാം
ആനന്ദവർഷിണി സർവാർത്ഥദായിനി
സകലകലാ വല്ലഭേ സനാതനേ സമ്പൂർണ്ണേ
മഹിഷാസുരമർദ്ദിനി സകലലോക സംരക്ഷക
ശാന്തരൂപം കൈക്കൊണ്ട് അധിവസിച്ചു കൈതവനയിൽ
അഴലാഴിയിലുഴറിവലയും ഭക്തജനവൃന്ദത്തെ
കരവലയപത്മത്തിൽ കാത്തരുളും ഭഗവതി
അജ്ഞാനതിമിരത്താൽ ഞങ്ങൾ ചെയ്ത പാപങ്ങൾ
പുത്രവാത്സല്യ നദിയിൽ ഒഴുക്കി  ഞങ്ങളേവരെയും
മോക്ഷദീപ പന്ഥാവിൽ നേർവഴി നടത്തണേ
അഷ്ടദിക്കൊന്നൊഴിയാതവിടുത്തെ ചൈതന്യം
പകൽപോലെ  തെളിയേണം ശിഷ്ടജന നേത്രത്തിൽ
കേതകീവനവാസിനീ ദുർഗ്ഗാഭഗവതി അംബികേ
നിൻ തിരുനട പുല്കുവാൻ നിൻ പദമലരാകുവാൻ
വരമരുളുക ദേവീ അമൃതകരുണ ധാത്രി ..




(പ്രക്കാനം കൈതവന ശ്രീദുർഗ്ഗാ ഭഗവതിയുടെ തൃപ്പാദത്തിൽ സമർപ്പിക്കുന്ന പ്രാർഥനാ പുഷ്പം)


Saturday, 19 October 2013

വിരഹം

പെയ്തൊഴിഞ്ഞകന്ന മഴയുടെ കുളിരിൽ 
അരികത്തണയുന്ന മൃദു മന്ദഹാസം 
പെട്ടെന്ന് പ്രളയാഗ്നി തിരിയിട്ടുണർത്തി
കൈവിട്ടുപോയ ചാട്ടുളിയൊന്ന് 
ഹൃദയക്കയത്തിൽ  ഇരയെത്തിരഞ്ഞ് 
പലവഴിമാറി പരതുന്നുമുണ്ട്
നിശ്ചലമിരിക്കുന്ന ദേഹത്തിനുള്ളിൽ 
ഝടിതിയിൽ പായുന്ന മനസ്സിനെയോർത്ത്
ഒരു പുഴ കവിളിൽ ഒഴുകിത്തുടങ്ങി
മാറാലകെട്ടിയ പൗർണമി ചന്ദ്രൻ 
കാറ്റിൻറെ കടവിൽ മുങ്ങിനിവർന്നു 
വാലിട്ടെഴുതിയ മാൻമിഴിപ്പോളയും 
കോതിയുണക്കുന്ന കേശസമൃദ്ധിയും 
കാതിൽ മുഴങ്ങുന്ന തേനൊലിക്കൊഞ്ചലും 
പ്രണയം മണക്കുന്ന നിന്നുടെ സാന്നിധ്യം 
അജ്ഞാതമായത് എന്നെന്നറിഞ്ഞില്ല
ഇന്നീയഗ്നിയിൽ വെന്തുനീറുമ്പോഴും 
നിന്നെ തിരയുന്നു ദിക്കുകൾ തോറും ..




 (ചിത്രം ഗൂഗിളില്‍ നിന്ന്)

Tuesday, 1 October 2013

പുലർകാലം

പുലർവേളയിൽ പെയ്ത പുതുമഴത്തുള്ളി
അലിയുമകതാരിൽ ഒരു നിർവൃതിയായി
കരിവണ്ടു വിടർത്തുന്ന പൂമൊട്ടുപോലെ
ഇരുമിഴിയിതളും വിടർന്നൂ പതിയെ
നിദ്രതന്നാലസ്യ ദേഷ്യത്തിൽ നിന്നും
ശാന്തിതൻ തീരത്ത് നമ്മെ നയിക്കും
പൂങ്കുയിൽ പൂമൊഴി ഒഴുകിപ്പടർന്നു
മൃദുല സ്പർശങ്ങളലമാല തീർക്കും
പൊയ്കയിൽ നീന്തിത്തുടിച്ചൂ മീനുകൾ
പുൽനാമ്പിൽ കൊരുത്ത നീർത്തുള്ളിയെല്ലാം
നക്കിത്തുടച്ചൂ നവജാത രശ്മികൾ
തള്ളപ്പശുവിൻറെ   അകിടുതിരഞ്ഞ്
അലമുറയിട്ടു വിളിച്ചു കിടാവുകൾ
തള്ളക്കോഴിയും മക്കളുമെത്തി
ചിക്കി ചികഞ്ഞു മുറ്റവും തൊടിയും
ചക്രവാളത്തിൻറെ  സീമകൾ താണ്ടും
സുപ്രഭാതത്തിൻറെ  സമ്പൂർണ്ണ ചിത്രം..!!