Showing posts with label ലേഖനം. Show all posts
Showing posts with label ലേഖനം. Show all posts

Tuesday, 7 October 2014

മന്ത്രവാദം

മന്ത്രവാദത്തിന്റെ ചായക്കൂട്ടുകൾ എത്ര മനോഹരമാണ്. വീരാളിപ്പട്ടും കടുത്ത നിറങ്ങളും ദീപ പ്രകാശവും ത്രിസന്ധ്യയുടെ നിശബ്ദതയും അഥർവ്വത്തിന്റെ മാറ്റൊലിയും ആഹാ..മന്ത്രവാദത്തെ കാടടച്ച് വെടിവെക്കുന്ന വേട്ടക്കാരെ എനിക്ക് ഭ്രാന്താണോ എന്ന് നിങ്ങൾ സംശയിക്കും തീർച്ച...ആണോ ..അല്ലെന്നാണ് എനിക്ക് തോന്നുന്നത്..നിങ്ങൾക്ക് സംശയിക്കാനുള്ള ജനാധിപത്യ അവകാശം  നിഷേധിക്കുന്നില്ല..പണത്തിനുവേണ്ടി വേഷം കെട്ടിയാടുന്ന ന്യൂജനറേഷൻ മന്ത്രവാദികളെ വേട്ടയാടാൻ ഞാനും കൂടാം . അതിനുമുമ്പ് മന്ത്രവാദം വൈദിക ധർമ്മത്തിൽ എന്തിന് ഉപയോഗിച്ചു എന്ന് മനസിലാക്കുക. മാനസിക രോഗ ചികിത്സയുടെയും അല്ലാത്ത ചികിത്സയുടെയും ഭാഗമായി മന്ത്രവാദം ഉപയോഗിച്ചു. ജീവ ഹോർമോണുകളെ  ഉത്തേജിപ്പിക്കാൻ ചുറ്റുപാടിന്റെ ക്രമീകരണം കൊണ്ട് സാധ്യമാകും എന്ന്ആധുനിക  ശാസ്ത്രലോകം ഇതിനോടകം തെളിയിച്ചിട്ടുണ്ട്. മാരക രോഗങ്ങൾ മനസ്സിനെ തളർത്തിയ രോഗിയിൽ പ്രത്യാശയുടെ കിരണങ്ങൾ നൽകാൻ സാധിച്ചാൽ രോഗാവസ്ഥയിൽ നിന്നും പൂർവ്വാവസ്ഥയിലേക്ക് ആ വ്യക്തിയെ എത്തിക്കുന്ന പ്രക്രിയ അതായത് ചികിത്സയെ ത്വരിതപ്പെടുത്തും ..മിറക്കിൾ എന്ന് ഓമനപ്പേരിട്ട് വൈദ്യലോകം വിളിച്ചിട്ടുള്ള മിക്കവാറും ചികിത്സാപുരോഗതികൾ രോഗിയിലുള്ള ആത്മബലത്തിന്റെ ചോദനയാൽ സാധ്യമായവയാണ്..ഭാരതത്തിൽ മന്ത്രവാദത്തിനു  അതിന്റെ ദൃഷ്ടാക്കൾ കൽപ്പിച്ചു നൽകിയ ലക്ഷ്യം ഈ ആത്മബലത്തെ ദൃഡമാക്കുക എന്നതാണ്.മൃത്യുംജയ മന്ത്രം മുതലയാവ പ്രധാനം  ചെയ്യുന്ന മാനസ്സിക ഊർജ്ജം അവഗണിക്കാൻ കഴിയില്ല.. എന്നാൽ അജ്ഞതയും പണക്കൊതിയും ഏതു മേഖലയെയും നശിപ്പിക്കുന്ന പോലെ ഇതിനെയും നശിപ്പിച്ചു..നിർഭാഗ്യവശാൽ ഇന്ന് ഇത്തരത്തിലുള്ള ദുർമന്ത്രവാദം മാത്രമേ കാണാൻ കഴിയുന്നുള്ളൂ...എന്നാൽ പടിഞ്ഞാറൻ ലോകം മന്ത്രവാദത്തിന്റെ സാധ്യതകളെ ക്കുറിച്ച് ഗവേഷണം നടത്തുകയും പുരോഗതി കൈവരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു..Psychiatry and Logotherapy എന്ന ഗ്രന്ഥത്തിൽ മന്ത്രവാദം മാനസികരോഗ ചികിത്സയെ ഏതു വിധത്തിൽ സ്വാധീനിക്കുന്നു എന്ന്Viktor Frankl എന്ന പ്രശസ്ത മനോരോഗ വിദഗ്ദൻ   ശാസ്ത്രീയമായി വിശദീകരിക്കുന്നു ..നമ്മുടെ വളർച്ച മുരടിച്ച് പല ശാസ്ത്രശാഖയും പോലെ ഇതും പടിഞ്ഞാറൻ ലോകം ഏറ്റെടുത്ത് മുന്നോട്ടുള്ള പ്രയാണം തുടരുന്നു ....

Tuesday, 3 December 2013

മനുസ്മൃതിയിലെ സ്ത്രീ

മനുസ്മൃതിയിലെ രണ്ടു പ്രസ്താവനകളെക്കുറിച്ച് എനിക്ക് തോന്നിയ ചില കാര്യങ്ങൾ ..

ഒന്ന്  ..
      
"യത്ര നാരിസ്തു പൂജ്യതേ 
രമന്തേ തത്ര ദേവതാ "

രണ്ട് ..

"പിതാ രക്ഷതി കൗമാരേ 
ഭർതോ രക്ഷതി യൗവ്വനേ 
പുത്രോ രക്ഷതി വാർദ്ധക്യേ 
ന സ്ത്രീ സ്വാതന്ത്യമർഹതി "

   ഇവ രണ്ടും അഭിനവ 'ബുദ്ധിജീവികൾ' സന്ദർഭാനുസരണം എടുത്ത് അമ്മാനമാടുന്നവയാണ്. ആദ്യത്തേതിൽ സ്ത്രീകൾ പൂജ്യരാണെന്നും എവിടെ സ്ത്രീകൾ ആദരിക്കപ്പെടുന്നുവോ അവിടെ ദേവതകൾ സർവ്വ ഐശ്വര്യങ്ങളും പ്രധാനം ചെയ്യുന്നുവെന്നും പറയുന്നു.ഈ അഭിപ്രായം സാർവത്രികമായി അംഗീകരിച്ചിരിക്കുന്നു. പക്ഷെ രണ്ടാമത്തെ ശ്ലോകം മനുവിനെ ഒരു സ്ത്രീ വിരുദ്ധനായി പ്രഖ്യാപിക്കാനാണ് 'ബുദ്ധിജീവികൾ' ഉപയോഗിച്ച് കാണുന്നത്.
കൗമാരത്തിൽ പിതാവിനാലും, യൗവ്വനത്തിൽ ഭാർത്താവിനാലും, വാർദ്ധക്യത്തിൽ പുത്രന്മാരാലും രക്ഷിക്കപ്പെടേണ്ടവളാണ്( ഭരിക്കപ്പെടേണ്ട) സ്ത്രീ എന്ന് അവർ പൊതുവെ അർത്ഥം നൽകുന്നു ..

  പക്ഷെ സംസ്കൃതഭാഷാ രചനകളെ അതിന്റെ സാമ്പ്രദായിക ചിട്ടകളോടെ മനസ്സിലാക്കാൻ കഴിയാത്തതാണ് 'ബുദ്ധിജീവികളെ' ഇങ്ങനെ ഒരു അഭിപ്രായത്തിൽ കൊണ്ടെത്തിക്കുന്നത് എന്നാണു പ്രൊഫ.തുറവൂർ വിശ്വംഭരന്റെ അഭിപ്രായം. സ്ത്രീകൾ സംരക്ഷണം അർഹിക്കുന്നുവെന്ന് സമകാലീന സമൂഹത്തെ മുൻനിർത്തി മറ്റൊരു തെളിവുകളുടെയും ആവശ്യമില്ലാതെ നമുക്ക് ബോദ്ധ്യമാകും. അതിനാൽ പിതാവും, ഭർത്താവും,പുത്രനും സ്ത്രീയെ സംരക്ഷിക്കുന്നതിനോട് ഫെമിനിസ്റ്റുകൾ എന്ന ജനുസ്സിൽപ്പെടുന്നവരുൾപ്പടെയുള്ളവർക്ക് എതിർപ്പുണ്ടാകാൻ വഴിയില്ല ..
എവിടെയാണ് ഇവരുടെ എതിർപ്പ് എന്ന് നമുക്ക് നോക്കാം. അവസാന വരിയിൽ പറയുന്ന "ന സ്ത്രീ സ്വാതന്ത്യമർഹതി " എന്ന അഭിപ്രായമാണ് ഇവരെ ചൊടിപ്പിക്കുന്നത്. സ്ത്രീ സ്വാതന്ത്ര്യം അർഹിക്കുന്നില്ല എന്നാണ് ഇതിന്റെ അർത്ഥം എന്നാണ് ധാരണ. എന്നാൽ പ്രൊഫ.തുറവൂർ വിശ്വംഭരൻ പറയുന്നത് "ന സ്ത്രീ സ്വാതന്ത്യമർഹതി " എന്നാൽ സ്വന്തമായി തന്ത്രം( തൊഴിൽ, കഷ്ടപ്പാട് എന്നർത്ഥം ) പ്രയോഗിച്ച് ജീവിക്കേണ്ട ഗതികേട് സ്ത്രീക്ക് ഉണ്ടാകാതിരിക്കാൻ സമൂഹവും, രാഷ്ട്രവും സദാ ജാഗരൂഗരായിരിക്കണം എന്നാണ് മനു അനുശാസിക്കുന്നത് .സംസ്കൃതത്തിലെ അൽപജ്ഞാനികൾ ഇത് വളച്ചൊടിക്കുകയാണ് എന്നാണ് അദ്ദേഹത്തിന്റെ നിലപാട്..

 എനിക്ക് തോന്നുന്നത് ഈ പറഞ്ഞ അഭിപ്രായമാണ് ശരിയെന്നാണ്. സംസ്കൃതത്തിൽ വലിയ അറിവില്ലെങ്കിലും സാമാന്യ യുക്തി എന്നെ ഈ നിഗമനത്തിൽ കൊണ്ടെത്തിക്കുന്നു. കാരണം ഒരേ പുസ്തകത്തിൽ ഒരേ വിഷയത്തിൽ (ഇവിടെ സ്ത്രീ) പരസ്പര പൂരകങ്ങളല്ലാത്ത രണ്ടഭിപ്രായമുണ്ടാകുന്നു എന്നത് യുക്തിസഹമല്ല. മാത്രമല്ല ആദ്യം പറഞ്ഞ ശ്ലോകം സാർവത്രിക അംഗീകാരം ലഭിച്ച തർക്കമറ്റ ഒന്നാണ്. ഈ ആധികാരികതയുടെ അടിസ്ഥാനത്തിൽ മാത്രമേ അതേവിഷയത്തെ സംബന്ധിച്ച് തർക്കമുണ്ടാകുമ്പോൾ പരിഹാരം കണ്ടെത്താൻ കഴിയൂ. അങ്ങനെ നോക്കുമ്പോൾ മനു സ്ത്രീ വിരുദ്ധമായ പ്രസ്താവന നടത്തിയിട്ടില്ല..



Thursday, 25 July 2013

ഇങ്ങനെയും സദാചാരം സംരക്ഷിക്കാം

എലിയെ പേടിച്ച് ഇല്ലം ചുടുക എന്ന് കേട്ടിട്ടില്ലേ? ഈ ചൊല്ലിനു തെളിവ് നൽകാൻ ആരെങ്കിലും ആവശ്യപ്പെട്ടാൽ ഈ സംഭവം പറഞ്ഞു കൊടുക്കുക.പന്തളം എൻ എസ്  എസ് കോളേജിൽ മുമ്പുണ്ടായിരുന്ന ഒരു പ്രിൻസിപ്പൽ കോളേജിലെ  സദാചാരം സംരക്ഷിക്കാൻ വേണ്ടി നടത്തിയ പരിശ്രമങ്ങൾ ഇത്തരത്തിൽ ഒരു ഇല്ലം ചുടൽ ആയിരുന്നു.  കോളേജിൽ നിൽക്കുന്ന വർഷങ്ങൾ പഴക്കമുള്ള മരങ്ങൾ ആണത്രേ വിദ്യാർഥികളുടെ സദാചാര മൂല്യങ്ങൾക്ക് വിലങ്ങുതടിയായി നിന്നിരുന്നത്. അതിനാൽ പരമാവധി മരങ്ങൾ വെട്ടി വിൽപ്പന നടത്തി സദാചാരവും കോളേജ് പി.റ്റി.എ ഫണ്ടും സംരക്ഷിച്ചു.മരം ചുറ്റി പ്രേമം കോളേജുകളിൽ ഒരു സ്ഥിരം കാഴ്ച്ചയാണല്ലോ. മരത്തിൻറെ സംരക്ഷണ മതിലുകളിൽ ഇരുന്ന് ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ  വിദ്യാർഥികൾ സംസാരിക്കുന്നത് കണ്ടിട്ടാണ് പ്രിൻസിപ്പൽ ഈ നടപടിയെടുത്തത്. നിരവധി മരങ്ങൾ ഈ ഹമ്മുരാബി നിയമത്തിൽ കടപുഴകി വീണു. നാഥനില്ലാ കളരിപോലെ സംരക്ഷണ മതിൽ അവശേഷിക്കുന്നു. പരിസ്ഥിതി ക്ലബ്ബുകളുടെയും , N C C, N S S മുതലായവയുടെയും  നേതൃത്തത്തിൽ കാലാകാലങ്ങളിൽ നട്ടു വളർത്തിയ മരങ്ങളുടെ കടയ്ക്കൽ കത്തിവെച്ചുള്ള സദാചാര സംരക്ഷണം എവിടെയും എത്തിയുമില്ല. ആളൊഴിഞ്ഞ കോളേജ് വരാന്തകളിൽ ഇപ്പോഴും പ്രണയ സല്ലാപങ്ങൾ മുറയ്ക്ക് നടക്കുന്നു. ഇനി സദാചാരം സംരക്ഷിക്കാൻ കോളേജിന്റെ മേൽക്കൂര തകർക്കുന്ന പ്രിൻസിപ്പാളിന്റെ വരവുംകൂടിയായാൽ സദാചാര സംരക്ഷണം പൂർത്തിയാകും...

Wednesday, 17 July 2013

അശോകൻറെ അഹിംസയും ശരിയായ അഹിംസയും

അഹിംസയാണ് പരമമായ ധർമ്മം എന്ന ആർഷബോധത്തോട് ബഹുമാനമുള്ളതുകൊണ്ട് അതിനെപ്പറ്റി ചിലത് പറയാൻ ആഗ്രഹിക്കുന്നു. ലോകത്തുണ്ടായിട്ടുള്ള മഹാന്മാരായ ഭരണാധികാരികളുടെ കൂട്ടത്തിൽ ഭാരതത്തിൻറെ പ്രതീകമായി ഉയർത്തിക്കാട്ടാറുള്ളത്‌ അശോക ചക്രവർത്തിയെയാണ്. എന്തെന്നാൽ കലിംഗ യുദ്ധാനന്തരം രക്തരൂക്ഷിതമായ യുദ്ധത്തിൻറെ മൃഗീയത കണ്ടു പശ്ചാത്താപവിവശനായി അദ്ദേഹം ശിഷ്ട ജീവിതം ബൌദ്ധ ധർമ്മമനുസ്സരിച്ച് ജീവിച്ചു. ജീവിതത്തിലുടനീളം അഹിംസയെ ഉയർത്തിക്കാട്ടി. അങ്ങേയറ്റം ചെന്ന് കുടിവെള്ളം പോലും അരിച്ച്കുടിക്കുന്ന ഒരവസ്ഥയായി എന്നതെല്ലാം അശോകനെ കുറിച്ച് നാം സ്ഥിരം കേട്ട് തഴമ്പിച്ച കാര്യങ്ങളാണ്.ഇവയെല്ലാം അദ്ദേഹത്തിൻറെ മഹത്വമായി പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ സൂക്ഷ്മമായി ചിന്തിച്ചാൽ നമ്മിൽ ചില സംശയങ്ങൾ ഉയരും. ഒരു സന്യാസിയാണ് അശോകൻ എങ്കിൽ അദ്ദേഹത്തിൻറെ ജീവിതം മഹത്തരമായി കണക്കാക്കാം. പക്ഷെ ഭരണാധികാരിയെന്ന നിലയിൽ അദ്ദേഹം സ്വധർമ്മത്തിൽ വീഴച്ചവരുത്തുകയാണ് ചെയ്തതെന്നു പറയേണ്ടി വരും 

ദണ്ഡനാധികാരം പ്രയോഗിക്കേണ്ട ഭരണാധികാരി ഒരു സന്യാസിയായി ജീവിയ്ക്കുന്നത് പാപമായി വേണം കരുതാൻ. രാജാവിന് തൻറെ പ്രജകളെ രക്ഷിക്കേണ്ട ഉത്തരവാദിത്വം ഉണ്ട്. രാജഭരണത്തിൽ എന്നല്ല ആധുനികമായ അധികാര വികേന്ദ്രീകൃത സർക്കാരുകളിലായാലും ഭരണാധികാരികളുടെ ഉത്തരവാദിത്വത്തിൽ ഇതും ഉൾപ്പെടും. അങ്ങനെ വരുമ്പോൾ പലപ്പോഴും വധശിക്ഷ ഉൾപ്പെടയുള്ള ശിക്ഷകൾ വിധിക്കേണ്ടതായും വരും. രാജ്യത്തിൻറെ പൊതുവായ നന്മയ്ക്കുവേണ്ടി ചെയ്യുന്ന ഇത്തരം ഹിംസകൾ മറ്റുള്ളവയിൽ നിന്നും വ്യത്യസ്ഥമായാണ്‌ ഭഗവാൻ ശ്രീകൃഷ്ണൻ ഉൾപ്പെടയുള്ള ഭാരതീയ ഋഷിപരമ്പരയുടെ പക്ഷം. ബുദ്ധൻറെ സിദ്ധാന്തങ്ങളുടെ ഒരു ദോഷമായി കരുതേണ്ടത് ഈ അഭിപ്രായത്തോടുള്ള വിയോജിപ്പാണ്. ബൗദ്ധ ദർശനങ്ങൾ വിപ്ലവാത്മകമെന്നു തോന്നാവുന്ന മാറ്റങ്ങൾ സമൂഹത്തിൽ കൊണ്ടുവന്നുവെങ്കിലും അവ ഭാരതീയ ശിഥിലീകരനത്തിനും ഒരു പരിധിവരെ കാരണമായിട്ടുണ്ട്. അശോകനുൾപ്പെടെയുള്ള ഭരണാധികാരികൾ ഈ പ്രമാണങ്ങൾ സ്വീകരിച്ചതിന്റെ ഫലമായി ശാക്തികമായും സൈനികമായും ഭാരതീയ രാഷ്ട്രങ്ങൾ( വിവിധങ്ങളായ എന്നാലും ഒരേ മൂല്യങ്ങൾ പിന്തുടർന്നിരുന്ന ) ദുർബ്ബലമായി. ഈ ദൗർബല്യമാണ് ശ്രേഷ്ടമായ ഒരു പാരമ്പര്യത്തിൽ നിന്നും ഭാരതത്തെ വൈദേശിക ആധിപത്യത്തിൻറെ തുടർക്കഥകളിലേക്ക് തള്ളിവിട്ടത്.

അശോകൻ ഭരണാധികാരിയായിരുന്ന കാലത്ത് ഒരു അക്രമി വന്നുവെന്നിരിക്കട്ടെ . ഒരു തരത്തിലുള്ള മാനുഷിക മൂല്യങ്ങൾക്കും വില കൽപ്പിക്കാത്ത ഒരാൾ. ഒരു തരത്തിലും അയാളെ അനുനയിപ്പിയ്ക്കാൻ ആകാത്ത അവസ്ഥ. ഈ സന്ദർഭത്തിൽ അശോകൻ എന്ത് ചെയ്യും? അശോകന് വേണമെങ്കിൽ പറയാം തന്നെ കൊന്നുകൊള്ളൂവെന്ന്. എന്നാൽ പ്രജകളുടെ കാര്യം വരുമ്പോൾ ഭരണാധികാരിയായ അശോകന് അങ്ങനെ പറയുവാൻ സാധിയ്ക്കുമോ?  ഈ അവസ്ഥയിൽ കൈകെട്ടിയിരിയ്ക്കുകയാണ് അദ്ദേഹം ചെയ്യുന്നതെങ്കിൽ അതിലും വലിയ പാപമുണ്ടെന്ന് കരുതാൻ കഴിയില്ല. രാജ്യം കുരുതിക്കളമായി മാറും എന്ന് തീർച്ച.അദ്ദേഹത്തിൻറെ പൂർവ്വികരുടെ മഹത്വംകൊണ്ടോ ദൈവാധീനം കൊണ്ടോ അങ്ങനെയൊരു അക്രമി വന്നില്ല.

മഹാഭാരത യുദ്ധത്തിന് ചൂട്ടുപിടിച്ചുവെന്നാണല്ലോ ശ്രീകൃഷ്ണനെതിരെയുള്ള ആക്ഷേപം. എന്നാൽ ഏറ്റവും പ്രായോഗികമതിയായ അഹിംസകാരൻ ശ്രീകൃഷ്ണൻ തന്നെയാണ് എന്ന് ബുദ്ധിയുള്ള ബുദ്ധിജീവികൾക്ക് മനസ്സിലാകും. അധർമ്മ പക്ഷത്തായിരുന്ന കൗരവരോട് ഫലമില്ലെന്നറിഞ്ഞുകൊണ്ടു തന്നെ പാണ്ഡവർക്കുവേണ്ടി അദ്ദേഹം കഴിയുന്നത്ര യാജിച്ചു. അവർക്കർഹമായ രാജ്യത്തിൻറെ പകുതിയെന്നു തുടങ്ങി അഞ്ചു ഗ്രാമങ്ങൾ , അഞ്ചു ഭവനങ്ങൾ, അഞ്ചുപേർക്കുമായി ഒരു വീട് എന്ന നിലയിൽ ആവശ്യങ്ങൾ വിട്ടുവീഴ്ച്ച ചെയ്യുകയും ചെയ്തു. ഇവയൊന്നിനും വഴങ്ങാത്ത ദുര്യോദനൻ പാണ്ഡവർക്ക് സൂചികുത്താൻ ഇടം നൽകില്ല എന്ന ഏറ്റവും അധാർമ്മികമായ നിലപാട് സ്വീകരിച്ചപ്പോഴാണ് കാര്യങ്ങൾ രക്തരൂക്ഷിതമായ യുദ്ധത്തിലേക്ക് നീങ്ങിയത്. കൃഷ്ണൻ യുദ്ധം ഒഴിവാക്കാൻ എത്രമാത്രം ശ്രമിച്ചുവെന്നത് ഇവിടെ വ്യക്തം. ഇത്തരം സാഹചര്യങ്ങളിൽ അധർമ്മത്തിനെതിരെ യുദ്ധം ചെയ്യുന്നതാണ്‌ ശ്രേഷ്ഠം.

അശോകന് ലൗകിക സുഖങ്ങളോടു വിരക്തി തോന്നിയെങ്കിൽ സ്ഥാനത്യാഗം ചെയ്ത് സന്യാസിയ്ക്കാമായിരുന്നു. അല്ലാതെ ഭരണാധികാരി സന്യാസിതുല്യനായി മാറുന്നത് രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം ഒരു ദുരന്തമാണ്. അഹിംസയാണ് പരമമായ ധർമ്മം. അതോടൊപ്പം അനിവാര്യമായ ഹിംസ ചെയ്യാതിരിയ്ക്കുന്നത് തെറ്റാണ്. അശോകൻ എന്ന ഭരണാധികാരി യാതൊരു ബഹുമാനത്തിനും അർഹനല്ല ..


  (ചിത്രം ഗൂഗിളില്‍ നിന്ന്)

Friday, 8 March 2013

വികസനം എന്ത് ? എന്തിന് ? എവിടെ ?

വികസനം എന്ന നാലക്ഷരം ഭാരതത്തിലെ നൂറുകോടിയില്‍ പരം വരുന്ന ജനതയുടെ മിഴികളില്‍ തിളക്കം വര്‍ദ്ധിപ്പിക്കുന്നു. ദാരിദ്ര്യവും പട്ടിണിയും അത്രമാത്രം അവരെ നിരാശരാക്കിയിരിക്കുന്നു. നമ്മുടെ രാജ്യം വികസിക്കണം, എല്ലാ ജനവിഭാഗങ്ങളും സ്വയം പര്യാപ്തമാവണം ഇതാണ് സ്വതന്ത്ര ഭാരതത്തിന്‍റെ  ആത്യന്തിക ലക്ഷ്യം. എന്നാല്‍ സമ്മര്‍ദ രാഷ്ട്രീയ തന്ത്രങ്ങളുടെ ഭാഗമായി പലപ്പോഴും ദാരിദ്രവിഭാഗങ്ങള്‍ കൂടുതല്‍ ദരിദ്രരാകുകയും സമ്പന്നര്‍ കൂടുതല്‍ സമ്പന്നരായി മാറുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ഒരന്തരീക്ഷം രൂപപ്പെടുത്തുന്ന ഘടകങ്ങള്‍ ശക്തമായി സമൂഹത്തില്‍ നിലനില്‍ക്കുന്നിടത്തോളം ശാസ്ത്രീയമായ പക്ഷാഭേദരഹിതമായ ഒരു സുസ്ഥിര വികസന പദ്ധതി രൂപീകരിക്കുക എന്നത് വളരെ പ്രയാസമാണ്.

ശാസ്ത്രീയമായ വികസനം  എന്നാല്‍ രാഷ്ട്രം ഉദ്ദേശിക്കുന്നത് എന്താണെന്ന് സമൂഹത്തിലെ സര്‍വ്വതലങ്ങളെയും ഒരുപോലെ ബോധ്യപ്പെടുത്തണം. ശരിയായ അവബോധത്തിന് മാത്രമേ രാഷ്ട്രപുരോഗതിയുടെ ഓരോ പടവുകളും കൃത്യതയോടെ നിര്‍മ്മിക്കാന്‍ സാധിക്കൂ. ഈ അവബോധത്തിന്‍റെ  അസമത്വമാണ് സര്‍വ്വവിധമായ അസ്വാസ്ഥ്യങ്ങള്‍ക്കും കാരനം. പ്രാഥമിക വിദ്യാഭ്യാസ രംഗം ശക്തിപ്രാപിച്ചിരിക്കുന്ന ഈ കാലഘട്ടത്തില്‍ ആ വഴിയിലൂടെത്തന്നെ ശാസ്ത്രീയ വികസനത്തിന്‍റെ അടിസ്ഥാന തത്വങ്ങള്‍ പുതുതലമുറയില്‍ എത്തിക്കം. ദീഘവീക്ഷണം എന്നത് ശാസ്ത്രീയ വികസനത്തിന്‍റെ ഒരു മൂല്യവര്‍ദ്ധിത ഘടകമായി കണക്കാക്കാം. സ്വാര്‍ത്ഥതയാണ് ദീര്‍ഘവീക്ഷണത്തെ ഇല്ലതാക്കുന്നത്. നിസ്വാര്‍ത്ഥതയുടെ സൗന്ദര്യം ജനങ്ങളില്‍ എത്തിയാല്‍ ഭാവിയെ മറന്നുള്ള, വരും തലമുറയെ മറന്നുള്ള അന്ധമായ വികസനം ഒഴിവാക്കാന്‍ സാധിക്കും.

നമുക്കറിയാം മറ്റുവികസ്വര രാഷ്ട്രങ്ങളെപ്പോലെ  ഭാരതത്തിലും ബഹുഭൂരിപക്ഷം ജനങ്ങളും പ്രാഥമിക തൊഴില്‍ മേഖലയാണ് ഉപജീവനത്തിനായി ആശ്രയിക്കുന്നത് . അതായത് കൃഷിയും അനുബന്ധ  തൊഴിലുകളും. എന്നാല്‍ ചിന്തിക്കേണ്ടതായ ഒരുകാര്യം ഇത്രയേറെപ്പേര്‍ കൃഷി- അനുബന്ധ തൊഴിലുകള്‍ ചെയ്തിട്ടും അതിനനുസൃതമായ ഉത്പാദനം സാധ്യമാകുന്നുണ്ടോ? ഇല്ല. ഉണ്ടെങ്കില്‍ നമ്മുടെ രാജ്യത്ത് ഭക്ഷ്യ വിലക്കയറ്റം എന്നൊന്ന് ഇത്ര രൂക്ഷമാകില്ല. വിശന്നുവലയുന്നവരെയും പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരും ഉണ്ടാകില്ല. ഇതിന്‍റെ കാരണം തേടിപോകുമ്പോള്‍ മനസ്സിലാകുന്നത് നൂതന സാങ്കേതികവിദ്യ വശമല്ലാത്തതും പരമ്പരാഗത മാര്‍ഗ്ഗങ്ങളെ മാത്രം അവലംബിക്കുന്നതുമാണ് ഈ പ്രതിസന്ധിയുടെ മൂലകാരണം എന്ന് വ്യക്തമാകും. അമേരിക്കയില്‍ കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ മൊത്തം ജനസംഖ്യയുടെ 5% മാത്രമാണ് എന്നാല്‍ ആഭ്യന്തര ഉത്പാദനം വന്‍തോതിലും. സാമ്പത്തിക മാന്ദ്യത്തിന്‍റെ കാലത്ത് അവര്‍ അധികമുള്ള ഗോതമ്പുചാക്കുകള്‍ കടലില്‍ തള്ളിയത് നാം മാധ്യമങ്ങളിലൂടെ കണ്ടതാണല്ലോ. പരമ്പരാഗതമായ വിലപ്പെട്ട അറിവുകള്‍ നഷ്ടപ്പെടുത്താതെ നൂതനസാങ്കേതികവിദ്യ പരമാവതി ഉപയോഗപ്പെടുത്തിയാല്‍ കാര്‍ഷിക മേഖലയില്‍ നമുക്ക് വിപ്ലവം സൃഷ്ടിക്കാന്‍ സാധിക്കും. സുഭാഷ് പലേക്കറെ  പോലെയുള്ള ഇന്ത്യന്‍ കാര്‍ഷിക ശാസ്ത്രജ്ഞര്‍ക്ക് പ്രഥമപരിഗണന കൊടുത്തുകൊണ്ട് മാത്രമേ നൂതന സാങ്കേതികവിദ്യ ഉപയോഗിക്കാവൂ . നാടന്‍ പശുവിനു കാര്‍ഷിക രംഗത്ത് നല്‍കാനാകുന്ന സംഭാവനകളെ കുറിച്ചുള്ള അദ്ദേഹത്തിന്‍റെ  കണ്ടെത്തലുകള്‍ മികച്ചതാണ്. ഹരിതവിപ്ലവത്തിലൂടെ മണ്ണിനു കൈവന്ന ദൂഷ്യഫലങ്ങള്‍ ദീര്‍ഘവീക്ഷണത്തിന്‍റെ അഭാവമാണെന്ന് അദ്ദേഹം തുരന്നുകാട്ടി.

വ്യവസായത്തിന്‍റെ  പുരോഗതിയാണ് ഒരു രാഷ്ട്രത്തെ സാമ്പത്തിക ശക്തിയായി മാറ്റുന്നത് എന്ന തിരിച്ചറിവിനാല്‍ ആയിരിക്കാം ആദ്യ ഒന്നുരണ്ട്  പഞ്ചവല്‍സര പദ്ധതികള്‍ക്ക് ശേഷം സര്‍ക്കാര്‍ വ്യവസായത്തിനു പ്രഥമ പരിഗണന നല്‍കിയത്. കാര്‍ഷിക മേഖല ഇതിനകം മെച്ചപ്പെട്ടു എന്ന് ഇതിനര്‍ത്ഥമില്ല. വ്യവസായ രംഗത്ത് ശ്രദ്ധതിരിക്കേണ്ടത്‌ കാലത്തിന്‍റെ  ആവശ്യമായിരുന്നു. എന്നാല്‍ വ്യവസായം എങ്ങനെ പുരോഗമിക്കണം എന്നതില്‍ നാം സ്വീകരിച്ച കാഴ്ചപ്പാട് പുന;പരിശോധിക്കണം. അടുത്തിടെ മാതൃഭൂമി ദിനപത്രത്തില്‍ കണ്ടതും കേട്ടതും എന്ന പംക്തിയില്‍ 'ഇന്ത്യ വികസനക്കുതിപ്പിലേക്ക്' എന്ന്  രാജീവ്ഗാന്ധി പണ്ട് പറഞ്ഞ വാക്യത്തെ ഒരാള്‍ എതിര്‍ത്തിരിക്കുന്നത് ശ്രദ്ധേയമാണ് . വികസനക്കുതിപ്പല്ല ക്രമേണയുള്ള വികസനമാണ് സമഗ്രപുരോഗതിക്ക് ആവശ്യം എന്നതാണ് അദ്ദേഹത്തിന്‍റെ  പക്ഷം. ആലോചിച്ചാല്‍ ഈ പറയുന്നതില്‍ കഴമ്പുണ്ടെന്ന് നമുക്ക് മനസിലാക്കം. പെട്ടെന്ന് സാമ്പത്തിക മുന്നേറ്റം നേടാം എന്നത് മാത്രം പരിഗണിച്ചാല്‍ പോരാ മറിച്ച് ദൂരവ്യാപകമായ ഫലങ്ങളെയും കുറിച്ച് ചിന്തിക്കണം. കൂടംകുളം ആണവനിലയം ഊര്‍ജ്ജപ്രതിസന്ധി പരിഹരിക്കുന്നതിന് ആവശ്യമാണെന്ന് പറയുന്നു. എന്നാല്‍ തദ്ദേശിയര്‍ അസംതൃപ്തരാണ്. അവര്‍ക്ക് ജീവിക്കുവാനുള്ള അവകാശത്തിന്മേല്‍ ഉള്ള കടന്നുകയറ്റമാണിതെന്ന് അവര്‍ ആശങ്കപ്പെടുന്നു. ഒരു ജനകീയ സര്‍ക്കാരിന് ഈ ആശങ്കകള്‍ പരിഹരിക്കാന്‍ ബാധ്യതയുണ്ട്. ദുരന്തസാധ്യതയെപ്പറ്റി ശാസ്ത്രീയ പഠനം നടത്തുകയും വേണം. ആറന്മുളയില്‍ വിമാനത്താവളത്തിന്‍റെ  മറവില്‍ നടക്കുന്ന പ്രകൃതി ചൂഷണങ്ങള്‍ മറ്റൊരു ഉദാഹരനമാണ്. വയല്‍ നികത്തി പ്രകൃതിരമണീയമായ പ്രദേശം വിരൂപമാക്കിയിരിക്കുന്നു .പൈതൃക ഗ്രാമമായ ആറന്മുളയെ ലോകം ഉറ്റുനോക്കുന്ന ഈ കാലഘട്ടത്തില്‍ ഗ്രാമത്തെ വ്യവസായ   മേഖലയാക്കി ഗ്രാമത്തിന്‍റെ തനിമയെ കൊലചെയ്യാനുള്ള ഗൂഡശക്തികളുടെ ശ്രമം തുടര്‍ന്നുകൊണ്ടിരിക്കുന്നു . ജനങ്ങളുടെ എതിര്‍പ്പിനെ വകവെക്കാതെ മുന്നോട്ടു പോകുന്ന കമ്പനിയും അതിനു ഒത്താശ ചെയ്യുന്ന സര്‍ക്കാരും തീക്കളിയാണ് കളിക്കുന്നത്. വരള്‍ച്ചബാധിത സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച നമ്മുടെ കൊച്ചുകേരളത്തില്‍ ഇനി നിലം നികത്തിയുള്ള ഒരു പദ്ധതിയും വേണ്ട എന്ന തീരുമാനം എടുക്കാനുള്ള ആര്‍ജ്ജവം സര്‍ക്കാര്‍ കാണിക്കണം. ഒരു രാഷ്ട്രത്തിന്‍റെ  അടിസ്ഥാന ഘടകമായ ജനങ്ങളെ പരിഗണിച്ചുകൊണ്ട്‌ മാത്രമേ വ്യാവസായിക വികസനം പുരോഗമിക്കൂ അല്ലെങ്കില്‍ നിരന്തര സംഘര്‍ഷങ്ങളാകും ഫലം.

ഉദാരവല്‍ക്കരണത്തിനു ശേഷം സര്‍വ്വമേഖലയിലും വിദേശ നിക്ഷേപ സാധ്യതകള്‍ പരതുകയാണ്  നാം. വിദേശനിക്ഷേപത്തെ സ്വാഗതം ചെയ്യുമ്പോള്‍ തദ്ദേശിയമായ ഉത്‌പാദനത്തെയും അതിന്‍റെ വിപണനത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ടോ എന്ന് വിലയിരുത്തണം. ചില്ലറ വ്യാപാര രംഗത്തെ വിദേശ നിക്ഷേപം അടുത്ത കാലത്ത് വന്‍ വിവാദങ്ങള്‍ സൃഷ്ടിച്ചു. ചെറുകിട സംരംഭകരെ സാരമായി ബാധിക്കാന്‍ സാധ്യതയുള്ള , കുത്തകകളുടെ കടന്നുകയറ്റത്തിന്‌ ഇത് വഴിവെയ്ക്കുമെന്ന് പറയപ്പെടുന്നു. തൊഴിലില്ലായ്മ രൂക്ഷമായ ഈ രാജ്യത്ത് അത്തരം നീക്കങ്ങള്‍ ആത്മഹത്യാപരമാണ്. ഗാന്ധിജി സ്വപ്നം കണ്ട ഗ്രാമസ്വരാജ് സങ്കല്‍പ്പങ്ങള്‍ക്ക് വിപരീതവും. കൊളോണിയല്‍ കാലഘട്ടത്തില്‍ വിദേശശക്തികള്‍ നമ്മുടെ കമ്പോളത്തെയും കുടില്‍വ്യവസായത്തെയും തകര്‍ത്തു. അതിനുമുന്‍പ്‌ ഒരു തീപ്പെട്ടിയില്‍ ഒതുങ്ങുന്ന തരത്തിലുള്ള സാരികള്‍ നെയ്യുന്ന നെയ്ത്തുകാര്‍ നമ്മുടെ ഗ്രാമങ്ങളില്‍ ഉണ്ടായിരുന്നത്രേ. ഇന്ന് നിയോകൊളോണിയലിസത്തിന്‍റെ  ചുവടുപിടിച്ച് ഇത്തരം കുത്തക കമ്പനികള്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നതിന്‍റെ  ഗൂഡാലോചന നാം തിരിച്ചറിയേണ്ടിയിരിക്കുന്നു . 

പാശ്ചാത്യ രീതികളുടെ അനുകരണവും ഉപഭോഗസംസ്കാരവും ഭാരതത്തിന്‍റെ  സമഗ്ര വികസനത്തെ പിന്നോട്ടടിക്കുന്ന ഘടകങ്ങളാണ്. വ്യാവസായികവും കാര്‍ഷികവുമായ മുന്നേറ്റത്തെ ലക്ഷ്യമാക്കി ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കാന്‍ നാം ശ്രമിക്കണം. ഉപഭോഗ സംസ്കാരം ത്യജിച്ച് ഗാന്ധിയന്‍ രീതിയിലുള്ള ലാളിത്യം കൈമുതലാക്കണം. അങ്ങനെയെങ്കില്‍ ലോകരാജ്യങ്ങളുടെ മുന്‍നിരയില്‍ ഒരു കെടാവിളക്കായി നിലകൊള്ളാന്‍ നമുക്ക് സാധിക്കും.. 

Wednesday, 19 December 2012

വിദ്യാഭ്യാസത്തില്‍ സ്വതന്ത്രചിന്തയുടെ പ്രാധാന്യം

ഞാന്‍ ഒരു പുസ്തകം വായിക്കാന്‍ കൊതിച്ചു. എന്നാല്‍ നാളെ പരീക്ഷയാണ്.ഈ പുസ്തകം സിലബസ്സില്‍ ഇല്ല എന്ത് ചെയ്യും. എന്നെ എല്ലാവരും ബന്ധനസ്ഥനാക്കുന്നു. എനിക്ക് ഒരു പുസ്തകം വായിക്കാനുള്ള സ്വാതന്ത്ര്യം തത്വത്തില്‍ ഇല്ല . ഇഷ്ടമില്ലാത്തവ അടിച്ചേല്‍പ്പിക്കപ്പെടുന്നു. വീട്ടുകാരും നാട്ടുകാരും സര്‍വകലാശാലയും ചേര്‍ന്ന്‍ നാട്ടുനടപ്പുകള്‍ ചിട്ടപ്പെടുത്തി. ആരും എന്നോട് അഭിപ്രായം ചോദിച്ചില്ല. ബില്ല് നിയമമായപ്പോള്‍ അനുസരിക്കാന്‍ പറഞ്ഞു. ഇല്ലെങ്കില്‍ വിലങ്ങുകള്‍ കൈകളില്‍ ആഭരണമാകും. വോട്ടവകാശം എന്നൊന്ന് എനിക്ക് കല്പിച്ചു നല്‍കിയിരിക്കുന്നു. അതിലും എനിക്ക് റോളില്ല എന്‍റെ  കണ്ണില്‍ മണ്ണുവാരിനിറച്ച് എന്നെ വോട്ടുചെയ്യിക്കുന്നു. ആര്‍ക്കെങ്കിലും സമ്മതിദാനം നല്‌കിയെതീരു അല്ലെങ്കില്‍ ഞാന്‍ ഒരു നിഷ്ക്രിയ പൌരനായി മാറിപ്പോകും. അത് മാനക്കേടാണ് എനിക്ക് മാത്രമല്ല ഈ ജനാധിപത്യ രാജ്യത്തിനൊട്ടകെ. അങ്ങനെ അഞ്ചു വര്‍ഷം കൂടുമ്പോള്‍ വോട്ടു ചെയ്യിക്കുന്നു.

ഒരാള്‍ ഒരു തെങ്ങില്‍ കയറി വീട്ടുകാര്‍  നോക്കി നില്‍ക്കെ അതിന്‍റെ മുകളില്‍ തൂങ്ങിമരിച്ചു. എന്തിനാണ് അയാള്‍ അങ്ങനെ ചെയ്തത്? എന്തിനാണ് ഈ ഒറ്റത്തടി വൃക്ഷം തന്നെ തിരഞ്ഞെടുത്തു? ബുദ്ധിജീവികള്‍ ഒന്നാകെ പറഞ്ഞു അയാള്‍ വിപ്ലവം അല്ലെ നടത്തിയത്. പരമ്പരാഗതമായി തുടര്‍ന്നുവരുന്ന ശൈലിയില്‍ നിന്നും അയാള്‍ വ്യതിചലിച്ചു.അങ്ങനെ അയാള്‍ ഒരു സഖാവ് ആയി. എന്നാല്‍ യാഥാസ്ഥിതികര്‍ക്ക് ഇതൊരു പൊറുക്കാനാവാത്ത തെറ്റ്. എന്തായാലും താഴെ നിന്ന് മുകളിലേക്ക് നോക്കി ആക്രോശിക്കാനേ ഇരു കൂട്ടര്‍ക്കും കഴിഞ്ഞുള്ളൂ.അയാള്‍ ആവിഷ്കാര സ്വാതന്ത്ര്യത്തിന്‍റെ അനിര്‍വചനീയമായ അര്‍ത്ഥതലങ്ങള്‍ കണ്ടെത്തികഴിഞ്ഞിരിക്കുന്നു.

ഈ വാര്‍ത്ത എന്നെ ഇരുത്തി ചിന്തിപ്പിച്ചു. എന്തിനു ഞാന്‍ സര്‍വകലാശാലയുടെ താളത്തിനൊത്ത് തുള്ളണം. നിക്ഷിപ്തതാല്പര്യം സംരക്ഷിക്കാന്‍  ഒരു കൂട്ടം രാഷ്ട്രീയ കോമരങ്ങളും അരാജകവാദികളും വട്ടത്തിലിരുന്നു ചിട്ടപ്പെടുത്തിയ സിലബസിന് എന്ത് വില? അവരുടെ ഔദാര്യമായ സര്‍ട്ടിഫിക്കറ്റിന്‍റെ വിലയും അത്രത്തോളം മാത്രം. അറിവ് നേടുന്നതിന് സിലബസ് എന്തിന്? പഞ്ചേന്ദ്രിയങ്ങള്‍ പ്രകൃതി നല്‍കിയിരിക്കുന്നത് സിലബസ് അനുസരിച്ച് അറിവ് നേടാനാണോ. ഏത് സിലബസാണ്‌ എന്നെ ചിരിക്കാന്‍ പഠിപ്പിച്ചത് കരയാന്‍ പഠിപ്പിച്ചത്.
അവ എന്‍റെ  ചിരിയിലും കരച്ചിലിലും മായം ചേര്‍ക്കുക മാത്രമല്ലെ ചെയ്തുള്ളൂ. അവയുടെ താളത്തിനൊത്ത് കണ്ണീരും പുഞ്ചിരിയും പൊഴിക്കുന്ന ഒരു യന്ത്രമാക്കി മാറ്റി. 

ഓരോ പ്രവര്‍ത്തിയും മൂല്യനിര്‍ണയത്തിന് വിധേയമാകുന്നു. ഒരിക്കല്‍ ചെയ്ത തെറ്റ് നെറ്റിയില്‍ പച്ചകുത്തുന്നു. ആയിരം നന്മകളെ വെള്ളത്തില്‍ വരയ്ക്കുന്നു ഭാഷ കണ്ടെത്തിയത് തന്നെ പരദൂഷണം പറയാനാണെന്ന് ആരോ പറഞ്ഞത് എത്ര സത്യമാണ്. സ്വാര്‍ഥത പാരമ്പര്യമായി കൈമാറി വരുന്നു. ഈ സ്വാര്‍ഥത മാത്രമാണ് ഇന്ന് വിദ്യാഭ്യാസം എന്ന പേരില്‍ പ്രചരിപ്പിക്കുന്നത്. പ്രത്യക്ഷത്തില്‍ വിദ്യാധനം സര്‍വധനാല്‍ പ്രധാനം എന്നൊക്കെ ഭംഗിവാക്ക് പറയുമെങ്കിലും ധനസമ്പാദനം മാത്രമാണ് ഇന്ന് വിദ്യാഭ്യസത്തിന്‍റെ  ആത്യന്തിക ലക്ഷ്യം. നഴ്സറി മുതല്‍ ഇന്‍റര്‍വ്യൂവിനുള്ള പരിശീലനം നല്‍കുന്ന വിദ്യാഭ്യാസം ഉദ്യോഗം എന്നതിനല്ലാതെ മറ്റൊന്നിനും പ്രാധാന്യം നല്‍കുന്നില്ല. 

സ്വതന്ത്രചിന്ത എന്നാല്‍ എന്തെന്ന് ഇന്ന് നമുക്കറിയില്ല. അതിനാല്‍ ആശയങ്ങള്‍ കാണാതെപഠിക്കുക എന്നതില്‍ കവിഞ്ഞ് ഒരു ലക്ഷ്യം നമുക്ക് അന്യമായി. സര്‍ഗാത്മക മുന്നേറ്റം എന്നത് മന്ദഗതിയില്‍ നടക്കുന്ന ഒന്നായി മാറി ചില മേഖലകളില്‍ നിലച്ചു എന്ന് തന്നെ  പറയേണ്ടിയിരിക്കുന്നു.വൈദേശിക ആശയങ്ങള്‍ പഠിക്കുവാന്‍ നാം സമര്‍ത്ഥരാണ് എന്നാല്‍ എന്തുകൊണ്ട് നമ്മുടെ സാഹചര്യത്തിന് അനുയോജ്യമായ ആശയങ്ങള്‍ രൂപികരിക്കാന്‍. കഴിയുന്നില്ല? അല്ലെങ്കില്‍ നാം തുടര്‍ന്നുപോകുന്ന ചിന്താപദ്ധതികള്‍ക്ക് കാലഘട്ടത്തിന്‌ ആവശ്യമായ ദിശാബോധം നല്‍കാന്‍ സാധിക്കുന്നില്ല? ജപ്പാന്‍റെ  മുന്നേറ്റവും മയ്ജി യുഗവും പാരമ്പര്യത്തിന്‍റെ  ഒഴുക്കിന് തടയിടാതെ അതിലേക്ക് കൂടുതല്‍ സംഭാവനകള്‍ ലയിപ്പിച്ചാണ് സാധ്യമായത് എന്നത് ചിന്തനീയമാണ്. ആശയങ്ങള്‍ക്ക് അടിമപ്പെടുന്നു എന്നതാണ് നമ്മുടെ പ്രധാന പ്രശ്നം. നാം തോല്പ്പവകള്‍ പോലെ ആടുവാന്‍ മാത്രം പ്രാപ്തരാണ് എന്ന് സ്വയം ബോധ്യപ്പെടുത്തേണ്ട സ്ഥിതി വരുന്നു. ഈ അടിമത്തം തന്നെയാണ് വിദ്യാഭ്യാസ രംഗത്തും കാണുന്നത്. കൊളോണിയല്‍ കാലത്ത് നടപ്പിലാക്കിയ വിദ്യാഭ്യാസ സമ്പ്രദായത്തിന് അടിമത്തത്തിന്‍റെ ഗന്ധമുണ്ട് .ആ ദുര്‍ഗന്ധം ഇപ്പോഴും കഴുകികളഞ്ഞിട്ടില്ല.അധികൃതരായി ചമയുന്നവര്‍ ആ പഴഞ്ചന്‍ സമ്പ്രദായത്തെ ആശ്രയിക്കുന്നത്ര  കാലം അടിമത്തത്തിന്‍റെ വര്‍ഷങ്ങള്‍ പഴക്കമുള്ള ആ ദുര്‍ഗന്ധം  വമിച്ചു കൊണ്ടേയിരിക്കും .

Thursday, 3 May 2012

എന്‍റെ പ്രിയപ്പെട്ട 'പൂതപ്പാട്ട്'

ഗ്രാമീണതയുടെ അദ്വിതീയമായ അനുഭൂതി കൈമോശം വന്ന മലയാള മക്കള്‍ക്ക് പഴയ ആ ദിനങ്ങളുടെ പ്രൌഡി ഓര്‍മിപ്പിക്കുന്ന ഏടുകളാണ് ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ എന്ന കൊച്ചു കാര്യങ്ങളുടെ വലിയ കവിയുടെ കവിതകള്‍.കവിതയില്‍ ദീര്‍ഘവീക്ഷണത്തിനു എത്രത്തോളം പ്രാധാന്യം ഉണ്ട് എന്ന്‍ ഇടശ്ശേരി കവിതകള്‍ നമുക്ക് മനസ്സിലാക്കി തരുന്നു.പൂതപ്പാട്ട് ,കുറ്റിപ്പുറം പാലം എന്നീ കവിതകള്‍ എനിക്ക് ഏറെ പ്രിയപ്പെട്ടവയാണ്.

'കുറ്റിപ്പുറം പാലം' എന്ന കവിത നിഷ്പക്ഷനായ കവിയുടെ സാമൂഹ്യ വീക്ഷണ കോണ്‍ വെളിപ്പെടുത്തുന്ന ഒന്നാണ്.പുരോഗതിയുടെ കൈലാസങ്ങള്‍ കീഴടക്കാന്‍ വെമ്പല്‍ കൊള്ളുന്ന മനുഷ്യന്‍ തനിക്ക്നഷ്ടപ്പെടുന്ന സൌഭാഗ്യങ്ങള്‍ കുറിച്ചുവെക്കാന്‍ മറക്കുന്നു.ജീവിതം സങ്കീര്‍ണതകളില്‍ നിന്നും സങ്കീര്‍ണതകളിലേക്ക് വലിച്ചുകൊണ്ട് പോകുമ്പോള്‍ ഗ്രാമീണതയുടെ നന്മയും പൈതൃക സമ്പന്നതയും കൈമോശം വരുന്നു.ഭാരതപുഴക്ക്‌ കുറുകെ തന്‍റെ ഗ്രാമമായ കുറ്റിപുറത്ത് പുതുതായി പണികഴിപ്പിച്ച പാലത്തിനു മുകളില്‍ നിന്നുകൊണ്ട്. മനുഷ്യന്‍ പുഴക്കുമേല്‍ നേടിയ വിജയത്തെ വിലയിരുത്തുകയാണ് കവി.താഴേക്കു നോക്കുമ്പോള്‍ പാലത്തിനു കീഴെ ഞെങ്ങി ഞെരുങ്ങി പോകുന്ന നദി.കുട്ടികാലത്ത് പൂഴിമണലില്‍ കളിക്കുകയും തെളിവെള്ളത്തില്‍ കുളിക്കുകയും ചെയ്തത് കവി മനസ്സിലൂടെ കടന്നുപോയി.ഗാംഭീര്യത്തോടുകൂടി ഒഴുകിയിരുന്ന പുഴ,കഴുകന്‍ പോലും മറികടക്കാന്‍ ഭയന്നിരുന്ന പുഴ ഇന്ന് വെറും ഒരു അഴുക്കുചാലായി പരിണമിച്ചിരിക്കുന്നു.എന്തൊരു ദൌര്‍ഭാഗ്യം.മനുഷ്യന്‍ ഭൌതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ എന്ന പേരില്‍ നടത്തുന്ന വൈകൃതങ്ങള്‍ പുറംതള്ളുന്ന മാലിന്യങ്ങളാണ് പുഴയില്‍ നിറയെ.ഒടുവില്‍ കവി നദിയോട് ഇങ്ങനെ ചോദിക്കുന്നു "അംബപേരാറെ നീ മാറിപ്പോമോ ആകുലയാം ഒരഴുക്കുചാലായി".

പൂതപ്പാട്ട് എന്ന കവിതയില്‍ ഇടശ്ശേരി ഒരു മിത്തിന്‍റെ സഹായത്തോടെ തന്‍റെ ലക്‌ഷ്യം പൂര്‍ത്തിയാക്കി .എന്തായിരുന്നു ആ ലക്‌ഷ്യം.മാതൃശിശു ബന്ധത്തിന്‍റെ തീവ്രത ആവിഷ്കരിക്കുക.അപ്പോള്‍ ഒരു കാര്യം ചിന്തികേണ്ടിയിരിക്കുന്നു ആ ബന്ധത്തിനു ഒരു അപചയം ഉണ്ടായിരിക്കുന്ന സാഹചര്യത്തിലാവണമല്ലോ ആവിഷ്കാരത്തിന്‍റെ പ്രസക്തി കൈവരുന്നത്. പൂതം കൈവശപ്പെടുത്തുന്ന ഉണ്ണിയെ തിരികെ ലഭിക്കാന്‍ ആ മാതാവ് എന്ത് സാഹസത്തിനും തയ്യാറാണ്.പൂതം പല പ്രലോഭനങ്ങളും ആ അമ്മക്ക് മുന്നില്‍ വച്ചു ഉണ്ണിയെ തിരികെ നല്‍കാതിരിക്കാന്‍ എന്നാല്‍ ഒന്നും തന്നെ ആ അമ്മ പരിഗണിക്കപോലും ചെയ്തില്ല.തന്‍റെ ഉണ്ണിയെ തിരികെ ലഭിക്കുക എന്നതൊഴിച്ച് യാതൊന്നും ആ അമ്മക്ക് വേണ്ടിയിരുന്നില്ല. നിധികള്‍ കാട്ടികൊടുത്തപ്പോള്‍ സ്വന്തം കണ്ണുകള്‍ ചൂഴ്ന്നെടുത്ത് പൂതത്തിനുമുന്നില്‍ വച്ചു.അപ്പോള്‍ പൂതം തെച്ചികോലുകൊണ്ട് ഒരു ഉണ്ണിയെ നിര്‍മ്മിച്ച് അമ്മക്ക് നല്‍കി കബളിപ്പിക്കാന്‍ ശ്രമിച്ചു.എന്നാല്‍ ഇതൊന്നും മത്രുസ്നേഹത്തെ കബളിപ്പിക്കാന്‍ ഉതകുന്നവയായിരുന്നില്ല.തീവ്ര വേദനയോടുകൂടി ആ അമ്മ ശാപവാക്കുകള്‍ ചൊരിയും എന്നായപോള്‍ ഭയന്ന്‍ പൂതം ഉണ്ണിയെ തിരികെ കൊടുത്ത് വര്‍ഷത്തില്‍ ഒരിക്കല്‍ ഉണ്ണിയെ കാണാന്‍ തന്നെ അനുവദിക്കണമെന്ന് യാചിച്ചു.അമ്മ അതിനു വഴങ്ങി.വീടറിയാതെ ആ പൂതം ഇന്നും ഉണ്ണിയെ അന്വേഷിച്ച് നടക്കുന്നുണ്ടത്രേ..

പൂതപ്പാട്ട് എന്ന കവിതയുടെ പ്രസക്തി ഇന്ന് വളരെയേറെയാണ്. അമ്മതൊട്ടിലുകള്‍ ഇന്ന് സുലഭമാണ്. ആര്‍ക്കു വേണമെങ്കിലും അവരുടെ കുട്ടികളെ അവിടെ ഉപേക്ഷിക്കാം. ഈ സാമൂഹ്യ അപചയത്തിന്‍റെ കാരണം അന്വേഷിക്കാതെ അധികൃതര്‍ കൂടുതല്‍ തൊട്ടിലുകള്‍ സ്ഥാപിക്കാനുള്ള തത്രപാടിലാണ്.റോഡരികിലും റയില്‍ പാളത്തിലും കുട്ടികളെ ഉപേക്ഷിക്കാന്‍ ഇന്നത്തെ ഒരു വിഭാഗം അമ്മമാര്‍ക്ക് മടിയില്ല.അത്തരത്തിലുള്ള പുതിയ അമ്മമാര്‍ വരാതിരിക്കുവാന്‍ നിര്‍ബന്ധമായും മാതൃ-ശിശു ബന്ധത്തിന്‍റെ പവിത്രത വിളിച്ചറിയിക്കുന്ന ഇത്തരം കവിതകള്‍ പ്രചരിക്കപ്പെടണം.

ഈ കവിതകള്‍ എഴുതപ്പെട്ടത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് എന്നാല്‍ വര്‍ഷങ്ങള്‍ കടന്നുപോകുംതോറും ഇതിന്‍റെ പ്രസക്തി വര്‍ധിച്ചുകൊണ്ടിരിക്കുന്നു.കുറ്റിപുറം പാലങ്ങള്‍ വന്നുകൊണ്ടേയിരിക്കുന്നു എന്നാല്‍ നങ്ങേലിമാര്‍(പൂതപ്പട്ടിലെ അമ്മ ) കുറഞ്ഞുവരുന്നു.ഹൈടെക് സംസ്കാരം പുരോഗമിക്കുന്നത് ഈ രീതിയിലാണ്.

Thursday, 19 April 2012

പടയണിയുടെ തിരിച്ചുവരവും ; ചില ആശങ്കകളും

ധ്യതിരുവിതാംകൂറിലെ ജനജീവിതവുമായി ഭേദ്യമായ ബന്ധം പുലര്‍ത്തുന്ന ഒരു കലാരൂപമാണ്‌ പടയണി അഥവാ പടേനി . മലയോര ജനതയുടെ ഗോത്ര സംസ്കാരത്തിന്റെ പൈതൃകം അവകാശപ്പെടുന്ന പടയണിക്ക് നൂറ്റാണ്ടുകളുടെ ചരിത്രം പറയാനുണ്ട്. അമ്മദൈവ ആരാധനയുടെ വളരെ വൈവിധ്യമാര്‍ന്ന അനുഷ്ടാനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് കലാരൂപം.

ജന്മിത്ത
സമ്പ്രതായം നിലനിന്നിരുന്ന കാലഘട്ടത്തില്‍ ആയുധാഭ്യാസ കളരികള്‍ സാര്‍വത്രികമായിരുന്നു. പല കുടുംബങ്ങളോടും അനുബന്ധിച്ചു കളരിയും ഭഗവതി കാവുകളും ഉണ്ടായിരുന്നു. കേന്ദ്രീകൃതമായ ഒരു പൊതു ആരാധനാ രീതി അക്കാലങ്ങളില്‍ പമ്പാതീരവാസികളായ ജനഗല്‍ക്കിടയില്‍ നിലനിന്നിരുന്നില്ല എന്ന് പറയാവുന്നതാണ്. കൃഷിയും ആയുധാഭ്യാസവും ഇടകലര്‍ന്ന ഒരു സംസ്കാരത്തില്‍, അവയുടെ ഒരു സംയോജനത്തില്‍ രൂപീകൃതമായ ഒരു കലാരൂപം കൃത്യമായ ഇടവേളകളില്‍ അവതരിപ്പിക്കുകയുണ്ടായി. അതാണ്‌ പടയണി. അതിന്‍റെ കാണികളായി ഗ്രാമീണര്‍ ഒത്തു ചേര്‍ന്നിരുന്നു. ഒരു തരത്തില്‍ സംഘടിത രൂപം കൈവരിച്ചു.


എന്നാല്‍
ഏതു പരിധി വരെ ഉണ്ടായിരുന്നു എന്നത് പരിശോധികേണ്ടിയിരിക്കുന്നു. പടയണികള്‍ നടന്നിരുന്ന എല്ലാ പ്രദേശങ്ങളിലും കാണാവുന്ന ഒരു പൊതു സവിശേഷതയാണ് കരകള്‍ തിരിഞ്ഞുള്ള മത്സരങ്ങള്‍. മിക്കപ്പോഴും ഇത്ത്ഗരം മത്സരങ്ങള്‍ അക്രമാസക്തമാകുകയും ചെയ്തിരുന്നു. മത്സരങ്ങള്‍ക്കായി ചിലവാക്കുന്ന സമ്പത്തിനു ഒരു പരിധിയും നിര്‍ണയിക്കുക അസാധ്യമായിരുന്നു. ചേരിതിരിഞ്ഞുള്ള കമ്പകെട്ടും പോരുവിളിയും കലഹങ്ങളും നിമിത്തം ഗ്രാമാന്തരീക്ഷം കലുഷിതമാകുക പതിവായിരുന്നു.


അയിരൂര്‍
,കടമ്മനിട്ട മുതലായ പ്രദേശങ്ങള്‍ പടയണിക്ക് പേരുകേട്ടവയാണ്. അയിരൂരില്‍ കരപ്രമാണിമാര്‍ തമ്മില്‍ നടന്നിട്ടുള്ള മത്സരങ്ങളെപ്പറ്റി അനേകം കഥകള്‍ നിലവിലുണ്ട്. 'ഒരിക്കല്‍ കരകള്‍ തമ്മില്‍ മത്സരം നടക്കുകയായിരുന്നു. പുതുമയുള്ള എന്തെങ്കിലും വസ്തു ഉയര്‍ത്തിക്കാട്ടി എതിര്‍ കരയെ പരിഹാസ്യരാക്കുക എന്നതാണ് മത്സരത്തിന്‍റെ സ്വഭാവം. ഒപ്രു കരക്കാര്‍ ഒരു ചത്ത പാമ്പിനെ ഉയര്‍ത്തികാട്ടി മറുകരക്കാര്‍ കാവ് കിളച്ചുമറിച്ച് ഒരു ജീവനുള്ള പാമ്പിനെ കാട്ടി. അതിനു പകരമായി ഒന്നാമത്തെ കരക്കാര്‍ ഒരു മൃതശരീരം ഉയര്‍ത്തികാട്ടി. അത് കണ്ടുനിന്ന രണ്ടാമത്തെ കരയുടെ പ്രമാണി ഉറക്കെ പറഞ്ഞത്രേ "എന്നെ തല്ലിക്കൊന്നു കേട്ടിതൂക്കെടാ" എന്ന് .അയിരൂരില്‍ തന്നെ മറ്റൊരു പടയനിക്കാലത്ത് കമ്പകെട്ടുമത്സരം നടത്തിയപ്പോള്‍ പുതിയകാവ് ദേവിക്ഷേത്രത്തിന്‍റെ ഓടുകള്‍ നിലംപതിച്ചു.'


സാമ്പത്തികമായി
വളരെ ഉയര്‍ന്ന നിലയില്‍ കഴിഞ്ഞിരുന്ന പല കുടുംബങ്ങളും പടയണി നിമിത്തം ദരിദ്രരായി. കോലം എഴുതുന്ന വീടുകളില്‍ എത്ര പേര്‍ വന്നാലും അവര്‍ക്ക് വിഭവസമൃദ്ധമായ സദ്യ നല്‍കുക എന്നത് പടയനിയുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ഒരു അനാചാരമാണ്. നായര്‍ സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്‍റെ ആത്മകഥയായ 'എന്‍റെ ജീവിത സ്മരണകളില്‍ ' പടയണി സംസ്കാരം സമൂഹത്തില്‍ വരുത്തിവച്ച വിനകള്‍ പ്രതിപാതിക്കുന്നുണ്ട്. അദ്ദേഹം വളരെ വേദനയോടെയാണ് ദുരാചാര സമൃദ്ധമായ കലാരൂപത്തെ നോക്കികണ്ടത്.


പടയനികാലത്ത്
ഗ്രാമത്തിലെ ഊടു വഴികളിലും കാട്ടുപൊന്തകളിലും മദ്യവില്‍പ്പന സജീവമാകാറുണ്ട്. പടയണി തുള്ളുന്നവര്‍ പോലും പലപ്പോഴും മദ്യലഹരിയിലാണ് ദൈവികമായ കലാരൂപം അവതരിപ്പിക്കുന്നത്.ബ്രിട്ടീഷുകാര്‍ ചൈനക്കാരെ കറുപ്പിന്റെ ലഹരിയില്‍ ആറാടിച്ചപോലെ പടയണി സംസ്കാരം മധ്യ തിരുവിതാംകൂറിലെ ഗ്രാമങ്ങളെ മദ്യത്തില്‍ മുക്കിയെടുത്ത്. ലക്ഷ്യബോധമില്ലാതെ പടയണി തുള്ളിയും മദ്യപിച്ചും ജീവിതം തള്ളിനീക്കിയ ഒരു വിഭാഗം ജനങ്ങള്‍ ഗ്രാമങ്ങളില്‍ ഉണ്ടായിരുന്നു. ഇന്നും പടയനിയുമായി ബന്ധപ്പെട്ടും അതിന്‍റെ മഹത്വം ഘോഷിച്ചും നടക്കുന്ന പലരും മദ്യപിച്ചു ലക്കുകെട്ട് നടക്കുന്നത് കാണാന്‍ സാധിക്കും.


ചട്ടമ്പി
സ്വാമികളുടെ ശിഷ്യരുടെയും പ്രബുദ്ധരായ ചില നാട്ടുകാരുടെയും പ്രയത്ന ഫലമായി അയിരൂരില്‍ പടയണിയുടെ പ്രാധാന്യം കുറഞ്ഞു. അവര്‍ പമ്പാമണപ്പുറത്ത് പന്തല്‍കെട്ടി ഹിന്ദുമത പരിഷത്ത് ആരംഭിച്ചു. അങ്ങനെ ക്ഷയോന്മുകമായ ഗ്രാമാന്തരീക്ഷത്തില്‍ മാറ്റത്തിന്‍റെ പ്രൌഡി കൈവന്നു. എന്നാല്‍ മറ്റു പല ഗ്രാമക്കാരും പഴയപടി തുടര്‍ന്നു അവര്‍ ദാരിദ്ര്യത്തിന്റെയും കഷ്ടതയുടെയും കയങ്ങളില്‍ പതിച്ചു.


അത്തരം
ഒരു സാഹചര്യം പത്തനംതിട്ട ജില്ലയിലെ പ്രക്കാനം എന്ന സ്ഥലത്തും നിലനിന്നിരുന്നു. ഇരുപത്തിനാല് മുതല്‍ ഇരുപത്തിഎട്ടു വരെ ദിവസം നീണ്ടുനിന്നിരുന്ന പടയണി ഒരു കാലത്ത് ഇവിടെ ഉണ്ടായിരുന്നു. ഇതിന്റെ ദൂഷ്യവശങ്ങള്‍ ബോധ്യപ്പെട്ട ചിലര്‍ മുന്‍കൈയെടുത്ത് പടയണികളത്തില്‍ ഞെരിഞ്ഞില്‍ വിതറുകയും തപ്പ്(വാദ്യോപകരണം) എടുത്ത് കിണറ്റില്‍ എറിയുകയും ചെയ്തു. അങ്ങനെ പടയണിയും നിന്നു.


എന്നാല്‍
ഇന്ന് വീണ്ടും പടയണിയെ പുനര്‍ജീവിപ്പിക്കുവാനായി ചിലര്‍ ജീവിതം ഒഴിഞ്ഞുവച്ചിരിക്കുന്നു. പടയണിയുടെ മനോഹരമായ സംഗീതത്തെയും ചുവടുകളെയും മാത്രമല്ല അതുമായി അനുബന്ധമായ എല്ലാ അനാചാരങ്ങളും കുഴിതോണ്ടി പുറത്തിടാന്‍ അവര്‍ അഹോരാത്രം പരിശ്രമിക്കുന്നു. ഒരു പരിധി വരെ അവര്‍ അതില്‍ വിജയം വരിച്ചിരിക്കുന്നു. പടയണി നിന്നുപോയ പലയിടത്തും അത് പുനരാരംഭിച്ചു. കെടുതിയില്‍ നിന്നും കരകയറിയ ജനതയെ വീണ്ടും കലാരൂപം ദുരിതകയത്തില്‍ തള്ളിയിടുമോ എന്ന് നമുക്ക് കാത്തിരുന്നു കാണാം.