Saturday 19 September 2015

വശ്യനീലിമയിൽ

നിരാശയിൽനിന്നും പ്രതീക്ഷയിലേക്ക് 
പ്രകാശവർഷങ്ങൾ താണ്ടണം 
വിചിത്രമായ ചിന്തകൾ വഴികളിൽ 
തടയണകൾ തീർക്കുമ്പോൾ 
നിശബ്ദമായ തേങ്ങലുകൾ ഏതോ 
വൻകരകളിൽ തട്ടി നിർവ്വികാരം 
ചിന്നിച്ചിതറി ചിത്തത്തിൽ മറഞ്ഞു 
ചാകരവന്നകാലം വ്രണിതഹൃദയം 
വലക്കണ്ണികൾ ഏച്ചു കെട്ടുമ്പോൾ  
തുരുമ്പിച്ച ഓർമകളിൽ തീർത്ത 
സൂചികൾ പരിഹസിച്ചകന്നു മാറി 
ഇതിനോടകം പതിത പ്രണയത്തിൻ 
സ്മാരകശിലയായി മാറിയ ഹൃദയ-
അറകളിൽ പനിനീർ ദളങ്ങളുടെ 
ചുവപ്പു കലർന്ന രക്തം ലജ്ജയാൽ 
നിശ്ചലമാകാൻ കൊതിക്കാറുണ്ട് 
ഏതോ ദിക്കിൽ നിന്നും പ്രകാശം 
തുളച്ചുകയറി കൈവന്ന വശ്യനീലിമ 
സമുദ്രത്തിന് എന്നും അപരിചിതം 
ആരോ പറഞ്ഞറിഞ്ഞ സൗന്ദര്യത്തിൽ  
അപ്രാപ്യതയുടെ ഉപ്പുകണങ്ങൾ 
സ്വയമറിയാനായി അലയുന്ന യാത്ര 
ഉപ്പുപരലുകൾ  അലിയിച്ച് അജ്ഞാത 
നീലിമയുടെ ആഴങ്ങളിലേക്കാണ് ...